നിയമസഭയില്‍ നടന്നത് നാടകീയ രംഗങ്ങളാണ്. സമീപകാലത്തൊന്നും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മില്‍ ഇത്രയും വലിയ രൂക്ഷ വിമർശനങ്ങൾ നടത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയ ചർച്ച 12 മണിക്ക് നടത്താൻ നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും വൻ ബഹളമായതോടെ സഭ പിരിഞ്ഞു. ഇതോടെ അടിയന്തര പ്രമേയ ചർച്ചയും ഇന്ന് നടക്കില്ല എന്നാണ് റിപ്പോർട്ട്.
അഴിമതിക്കാരനെന്ന് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിളിച്ചു. മുഖ്യമന്ത്രിക്ക് ചുറ്റും അവതാരങ്ങളാണ്. ജനം എന്താണ് ചിന്തിക്കുന്നത് എന്ന് മുഖ്യമന്ത്രിക്ക് അറിയില്ല. അഴിമതിക്കെതിരായ പിണറായിയുടെ പരാമർശം ചെകുത്താൻ വേദം ഓതും പോലെയാണെന്നും വിഡി സതീശൻ പറഞ്ഞു. പിന്നാലെ രൂക്ഷഭാഷയിൽ പിണറായിയും മറുപടി നൽകി. നിങ്ങൾക്ക് നിലവാരമില്ലെന്നും എന്നെ അഴിമതിക്കാരനാക്കാൻ നോക്കണ്ടെന്നും ജനം വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി. സമൂഹത്തിന് മുന്നിൽ പിണറായി വിജയൻ ആരാണ് എന്നും സതീശൻ ആരാണ് എന്നും അറിയാം. പിണറായി വിജയൻ അഴിമതിക്കാരൻ ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രിയും മറുപടി നൽകി. ഇതോടെ സഭ നിർത്തിവെയ്ക്കെണ്ട സാഹചര്യമാണ് വന്നത്.
