ആസാമില്‍ ബിജെപി വിട്ടു 12 എംഎല്‍എമാര്‍

ഗുവാഹത്തി : അസമില്‍ ടിക്കറ്റ് നിഷേധിക്കപ്പെട്ട 12 എംഎല്‍എമാര്‍ ബിജെപി വിട്ടു. എംഎല്‍എമാര്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചതോടെ അസമില്‍ ബിജെപിയുടെ തുടര്‍ഭരണ പ്രതീക്ഷയ്ക്കു മങ്ങലേല്‍ക്കുകയാണ്.

എംഎല്‍എമാരുടെ രാജിക്ക് പുറമേ പൗരത്വ ഭേദഗതി നിയമവും അസമില്‍ പാര്‍ട്ടിക്ക് ഏതാണ്ട് തിരിച്ചടിയായ അവസ്ഥയാണ്. നിയമം നടപ്പായാല്‍ ബംഗ്ലാദേശില്‍ നിന്നു ഹിന്ദുക്കള്‍ വലിയ തോതില്‍ അസമിലെത്തുമെന്നാണ് വിമര്‍ശനം.അതേസമയം പൗരത്വ നിയമം നടപ്പാക്കില്ലെന്നാണു കോണ്‍ഗ്രസിന്റെ വാഗ്ദാനം. എങ്ങനെയും എന്തു വില കൊടുത്തും ഭരണം പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ പൗരത്വ നിയമം പാസാക്കില്ലെന്നതിന് പുറമേ, നാലു ഉറപ്പുകള്‍കൂടി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

5 വര്‍ഷംകൊണ്ട് 5 ലക്ഷം പേര്‍ക്ക് തൊഴില്‍, തേയിലത്തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് 365 രൂപ അടിസ്ഥാന കൂലി, എല്ലാ വീടിനും 200 യൂണിറ്റ് വൈദ്യുതി സൗജന്യം, എല്ലാ വീട്ടമ്മമാര്‍ക്കും പ്രതിമാസം 2000 രൂപ. പൗരത്വ നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തിനിടെ രൂപംകൊണ്ട 2 കക്ഷികള്‍ അസം ജാതീയ പരിഷത്തും റെയ്‌ജോര്‍ ധളും ത്രികോണ മല്‍സരത്തിനു കളമൊരുക്കുന്നതും അസം രാഷ്ട്രീയത്തെ സങ്കീര്‍ണമാക്കുന്നു.
പുറത്തുമാത്രമല്ല, അകത്തും ബിജെപി മല്‍സരം നേരിടുകയാണ്. മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളും ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും തമ്മിലാണ് മല്‍സരം. ആര്‍എസ്‌എസിനും പ്രധാനമന്ത്രിക്കും സൊനോവാള്‍ സ്വീകാര്യനാണ്. ഹിമന്ദയ്ക്കാണ് അമിത് ഷായുടെ വോട്ട്. 2016 ല്‍ ബിജെപിക്ക് 60 സീറ്റ് ലഭിച്ചു. ഇത്തവണ അത് 50ല്‍ ഒതുക്കാന്‍ കോണ്‍ഗ്രസില്‍നിന്നെത്തിയ ഹിമന്ത ശ്രമിക്കുന്നുവെന്നാണ് പുതിയ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *