പൂരത്തിരക്ക് തടസമായില്ല; ജോസ് ഇനി ജീവിക്കും മൂന്ന് പേരിലൂടെ

മസ്തിഷ്ക മരണം സംഭവിച്ച തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശി ജോസ് (61 വയസ്സ്) യാത്രയായത് മൂന്നു പേർക്ക് പുതു ജന്മം നൽകി.
റോഡപകടത്തെ തുടര്‍ന്ന് അത്യാഹിതാവസ്ഥയിലായ ജോസിന്റെ മസ്തിഷ്‌കമരണം മെയ് 10ാം തിയ്യതി സ്ഥിരീകരിക്കുകയായിരുന്നു. തൃശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മസ്തിഷ്‌ക മരണം സ്ഥിരീകരിക്കപ്പെട്ടത്. തുടര്‍ന്ന് അവയവദാനത്തിന്റെ പ്രസക്തിയെ കുറിച്ച് ഡോക്ടര്‍മാര്‍ കുടുംബത്തെ ബോധവത്കരിക്കുകയും അവര്‍ തയ്യാറാവുകയുമായിരുന്നു.

ഇ എസ് ഐ പരിധിയില്‍ ഉള്‍പ്പെടുന്ന വ്യക്തിയായതിനാല്‍ അവയവദാനത്തിന് ആവശ്യമായ ഇ എസ് ഐ സമ്മതവും, അതോടൊപ്പം തന്നെ പതിവ് നിയമനടപടിക്രമങ്ങളും പാലിക്കേണ്ടിയിരുന്നു. എന്നാല്‍ തൃശൂര്‍ പൂരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായതിനാല്‍ തൃശൂരില്‍ വെച്ച് ഇത് പൂര്‍ത്തീകരിക്കുകയും, വലിയ റോഡ് ബ്ലോക്കുകളെ അതിജീവിച്ച് കരള്‍ എറണാകുളം മെഡ്‌സിറ്റിയിലും ഒരു വൃക്ക കോഴിക്കോട് ആസ്റ്റര്‍ മിംസിലും മറ്റൊന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ ഈ വെല്ലുവിളികളെയെല്ലാം വിജയകരമായി തരണം ചെയ്യുകയും പോലീസ് ഒരുക്കിയ ഗ്രീന്‍ കോറിഡോര്‍ വഴി യാത്രാതടസ്സങ്ങളെ അതിജീവിക്കുകയും ചെയ്തു.

കോഴിക്കോട് ആസ്റ്റര്‍ മിംസ്, കോച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി എന്നീ ഹോസ്പിറ്റലുകളിലെ സര്‍ജന്മാര്‍ അറിയിപ്പ് കിട്ടിയ ഉടന്‍ തൃശ്ശൂരിലേക്ക് മെഡിക്കല്‍ ഐ സി യു ആംബുലന്‍സില്‍ തിരിക്കുകയും അവയവം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് പുലര്‍ച്ചയോടെ കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും കൊണ്ടുവരികയും രാവിലെയോടെ ശസ്ത്രക്രിയ പൂര്‍ത്തീകരിക്കുകയും ചെയ്തു. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ അന്ധനായ 49 വയസ്സുകാരനിലും കോഴിക്കോട് ആസ്്റ്റര്‍ മിംസില്‍ 47 വയസ്സുകാരനിലുമാണ് അവയവങ്ങള്‍ വെച്ചുപിടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *