ജൂണ്‍ 21 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ : പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡെല്‍ഹി: ജൂണ്‍ 21 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടാതെ, കുട്ടികള്‍ക്കായുള്ള വാക്‌സിന്‍ പരീക്ഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും വൈകാതെ അക്കാര്യത്തില്‍ സന്തോഷവാര്‍ത്ത ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. വാക്‌സിന്റെ സംഭരണം പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായിരിക്കുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്ന വേളയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

ഇത് സംബന്ധിച്ചുള്ള മാര്‍ഗരേഖ രണ്ടാഴ്ചയ്ക്കുള്ളില്‍ പുറത്തിറക്കുമെന്നും നിര്‍മാതാക്കളില്‍ നിന്ന് 75 ശതമാനം വാക്‌സിനും കേന്ദ്രം വാങ്ങും. സംസ്ഥാനങ്ങള്‍ക്കുള്ള 25% ഉള്‍പ്പെടെയാണ് ഈ കണക്ക്. ഇതാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സൗജന്യമായി നല്‍കുക. ഇതുകൂടാതെ, പാവങ്ങള്‍ക്കായുള്ള ക്ഷേമപദ്ധതി നവംബര്‍ വരെ നീട്ടിയെന്നും അദ്ദേഹം സൂചിപ്പിച്ചു.

കോവിഡിനെ രണ്ടാംഘട്ടത്തില്‍ രാജ്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോയതെന്നും നിരവധിപേരെ നഷ്ടമായെന്നും ഈ മഹാമാരി ലോകം കണ്ട ഏറ്റവും ഭീകരമായ വിപത്ത് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃത്യസമയത്ത് ഓക്‌സിജന്‍ ലഭിക്കാതെ നിരവധി ജീവനുകള്‍ നഷ്ടമായി.
കൊറോണയുടെ രണ്ടാംഘട്ടത്തിലെ യുദ്ധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ശത്രു പ്രബലന്‍ ആണ്. മാസ്‌ക് ധരിക്കുകയും വാക്‌സിന്‍ എടുക്കുകയും ഒപ്പം സാമൂഹിക അകലം പാലിച്ച് നാമോരോരുത്തരും കൊറോണയ്‌ക്കെതിരെ പോരാടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വരും നാളുകളില്‍ വാക്‌സിന്‍ വിതരണം കൂടുതല്‍ ശക്തമാക്കുമെന്നും മോദി വ്യക്തമാക്കി.

നാളിതുവരെ ഏഴോളം കമ്പനികളാണ് വാക്‌സിന്‍ തയ്യാറാക്കി കൊണ്ടിരിക്കുന്നത്. കുട്ടികള്‍ക്ക് കോവിഡ് ബാധിക്കുന്നതായി റിപ്പോര്‍ട്ട് വരുന്നുണ്ട്. വരും നാളുകളില്‍ വിദഗ്ധരുടെ സഹായത്തോടുകൂടി ഇതിനെയും അതിജീവിക്കാനുള്ള വാക്‌സിന്‍ കണ്ടെത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡിനെ അതിജീവിക്കാനുള്ള വാക്‌സിനുകളുടെ നിര്‍മ്മാണം ഇന്ത്യയില്‍ തന്നെ പൂര്‍ണമായും നടപ്പിലാക്കുമെന്നും അദ്ദേഹം ഈ അവസരത്തില്‍ ഉറപ്പുനല്‍കി. കൂടാതെ, സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ വാങ്ങാനുള്ള സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. 180 രൂപ മാത്രമേ സര്‍വീസ് ചാര്‍ജ് ഇതിനായി ഉണ്ടാകുകയുള്ളൂ എന്നും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്ന അവസരത്തില്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *