പൂക്കോട് വെറ്റിനറി കോളേജിൽ സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനത്തിന് പിന്നാലെ ജീവനൊടുക്കിയ സിദ്ധാർത്ഥന് ഇനിയും നീതി ലഭിച്ചിട്ടില്ല. സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും മകന് നീതി കിട്ടുമോ എന്ന് സംശയിക്കുന്നതായി അച്ഛൻ ജയപ്രകാശ് വ്യക്തമാക്കി. പ്രതിഷേധക്കാരുടെ വാമൂടി കെട്ടാനാണ് സിബിഐ അന്വേഷണം എർപ്പെടുത്തിയത് എന്നും അദ്ദേഹം പറഞ്ഞു. കേസിലെ തെളിവുകൾ തേച്ചു മായ്ച്ചു കളയാനുള്ള ശ്രമം നടക്കുന്നതായും സസ്പെൻഷൻ ആയ വിദ്യാർത്ഥികളെ തിരിച്ചെടുത്തത് ഇതിന്റെ ഭാഗമാണെന്നും കുടുംബം ആരോപിച്ചു.
പെട്ടന്ന് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിലും സംശയമുണ്ട്. കഴിഞ്ഞ മാസം 9 നാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ അതിന് ശേഷം ഒന്നും തന്നെ ഉണ്ടായില്ല. സിബിഐ അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചതോടെ പൊലീസ് അന്വേഷണവുമില്ല. ഇതുവരെ സിബിഐയുടം ഭാഗത്ത് നിന്ന് യാതൊരു അന്വേഷണമുണ്ടായിട്ടില്ല. ആന്റി റാഗിംഗ് സ്ക്വാഡ് കണ്ടെത്തിയ പ്രതികളെ ഇപ്പോൾ കോളേജിലേക്ക് തിരിച്ചെടുത്തിരിക്കുന്നു. കേസ് തേച്ച്മായ്ക്കാനുളള ശ്രമത്തിന്റെ ഭാഗമാണിത്. വി.സിയുടെ തീരുമാനങ്ങൾക്കെതിരെ ഗവർണറെ സമീപിക്കുമെന്നും സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ് വ്യക്തമാക്കി.

 
                                            