അഭിനയകലയിലൂടെ മലയാളിയുടെ പ്രിയങ്കരനായി മാറിയ നടൻ തിലകൻ നമ്മെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് 12 വര്‍ഷം തികയുന്നു. എങ്കിലും സിനിമ ലോകത്തെ പല ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളും തിലകൻ എന്ന സത്യത്തെ മലയാളികൾ തിരിച്ചറിഞ്ഞു തുടങ്ങി. സൈനിക ജീവിത കാലത്ത് തന്റെ കാല്‍ മുറിക്കാന്‍ ഉത്തരവിട്ടതിനെതിരെ പ്രധാനമന്ത്രി നെഹ്രുവിനോട് തുറന്നു പറഞ്ഞ് പ്രതിഷേധിച്ചിട്ടുണ്ട്, തിലകന്‍.
എന്തും തുറന്നു പറയുന്ന സിനിമയിലും ജീവിതത്തിലും ഒരുപോലെ ചങ്കൂറ്റം കാണിച്ച മനുഷ്യന്‍. വിശേഷിപ്പിക്കാന്‍ വാക്കുകള്‍ മതിയാകാതെ വരുന്ന പ്രതിഭാസമായിരുന്നു, തിലകന്‍. ആരെയും വിസ്മയിപ്പിക്കുന്ന ഡയലോഗ് ഡെലിവെറിയും അനായാസമായ അഭിനയ ശൈലിയും. നാടക സമിതികളില്‍ നിന്ന് വളര്‍ന്ന് മലയാള സിനിമയിലെത്തിയ തിലകന്‍ സമ്മാനിച്ചത് അനവധി അവിസ്മരണീയമായ അഭിനയ മുഹൂര്‍ത്തങ്ങള്‍., ഒരു മിനിറ്റ് മാത്രമായിരുന്നു തിലകന്റെ ആദ്യ സിനിമയിലെ കഥാപാത്രം സ്‌ക്രീനില്‍ വന്നത്. ചിത്രം ഗന്ധര്‍വ ക്ഷേത്രം. എന്നാല്‍ 1979 – ല്‍ കെ ജി ജോര്‍ജിന്റെ ഉള്‍ക്കടലാണ് തിലകന് സജീവ സിനിമാ ജീവിതം തുടരാന്‍ കരുത്തേകിയത്. തച്ചുശാസ്ത്രത്തിന്റെ അവസാനവാക്കായ പെരുന്തച്ചൻ മുതൽ മൂക്കില്ലാ രാജ്യത്തിലെ ഹാസ്യനടനിൽ നിന്നും ആ അഭിനയ മികവ് കാണാൻ മലയാളികൾക്ക് സാധിച്ചു.
