ഇൻകെലിലെ കറന്റ് കോഴയിൽ കെഎസ്ഇബിക്ക് 11 കോടി നഷ്ടം

ഇന്‍കലില്‍ നടന്ന കറന്റ് കോഴയ്ക്ക് കെഎസ്ഇബിയുടെയും മൗനസമ്മതം. മൂന്ന് വര്‍ഷമായി ഇന്‍കല്‍ കരാര്‍ ലംഘനം നടത്തിയിട്ടും കോഴ ഇടപാട് പുറത്തുവന്നിട്ടും കെഎസ്ഇബി ഇതുവരെയും ഇടപെട്ടില്ല. അഴിമതിയെ തുടര്‍ന്ന് 11 കോടി രൂപയാണ് കെഎസ്ഇബിക്ക് നഷ്ടമയത്ത്. തന്റെ വ്യാജ ഒപ്പിട്ട് സ്വകാര്യ കമ്പനിക്ക് ഉപകരാര്‍ കൊടുത്തതില്‍ ഉന്നത തല അന്വേഷണം വേണമെന്ന് ഇന്‍കെല്‍ മുന്‍ എംഡി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

2020 ജനുവരി 15നാണ് കെഎസ്ഇബി ഇന്‍കലുമായി കരാര്‍ ഒപ്പിടുന്നത്. കോഴ ഇടപാടില്‍ ഇപ്പോള്‍ സസ്‌പെന്‍ഷന്‍ നേരിടുന്ന ജനറല്‍ മാനേജര്‍ സാംറൂഫസാണ് ഇന്‍കലിന് വേണ്ടി കെഎസ്ഇബിയുമായി അന്ന് കരാര്‍ ഒപ്പിടുന്നത്. മറ്റാര്‍ക്കും കൈമാറാതെ 8മെഗാവാട്ട് പദ്ധതി ഇന്‍കല്‍ തന്നെ പൂര്‍ത്തിയാക്കണമെന്നാണ് ഉടമ്പടി. ഈ കരാര്‍ ഒപ്പിട്ട് ആറാം മാസമാണ് ഇതില്‍ ഏഴ് മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതി ഇന്‍കല്‍ തമിഴ്‌നാട് കമ്പനിക്ക് ഉപകരാറായി മറിച്ച് വില്‍ക്കുന്നത്.

മൂന്ന് കൊല്ലമായി കഞ്ചിക്കോടും, ബ്രഹ്മപുരത്തും കെഎസ്ഇബിയുടെ സ്വന്തം ഭൂമിയില്‍ റിച്ച് ഫൈറ്റോക്കെയര്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുമ്പോഴും കെഎസ്ഇബി അനങ്ങിയില്ല. കോഴയായി പൊതുപണം നഷ്ടപ്പെടുന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കടക്കം പരാതി പോയതാണ്. അന്നും വൈദ്യുതി വകുപ്പ് കരാര്‍ റദ്ദാക്കിയില്ല. കള്ളക്കരാറിലും കോഴയിലും ഇന്‍കലിനെ കരിമ്പട്ടികയില്‍ പെടുത്തേണ്ട കുറ്റകൃത്യത്തില്‍ മൂന്ന് കൊല്ലമായി ഇന്‍കലിന് സംരക്ഷണം.

വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്ത കൃഷ്ണകുട്ടിയുടെ സ്വന്തം ജില്ലയിലെ സോളാര്‍ പാടമാണ് പിന്നീട് കോടികള്‍ കൊയ്യുന്ന കോഴപ്പാടമായി മാറിയത്. തമിഴ്‌നാട് കമ്പനി റിച്ച് ഫൈറ്റോകെയറുമായി ഇന്‍കെല്‍ ഉപകരാര്‍ ഒപ്പിടുന്നത് 2020 ജൂണ്‍ 15നാണ്. എന്നാല്‍ ഈ കരാറില്‍ ഒപ്പിട്ടതായി കാണുന്നത് മുന്‍ എം ഡി കെ വേണുഗോലിന്റെ പേരാണ്. എന്നാല്‍ കരാര്‍ ഒപ്പിട്ടത് താനല്ലെന്നും തന്റെ കള്ള ഒപ്പാണ് കരാറിലുള്ളതെന്നും വേണുഗോപാല്‍ വെളിപ്പെടുത്തിയിട്ടും ഇന്‍കലിനെതിരെ അന്വേഷണമില്ല.

Leave a Reply

Your email address will not be published. Required fields are marked *