അമരനിലൂടെ ശിവകാര്‍ത്തികേയൻ മറ്റൊരു നാഴികക്കല്ലും സിനിമാ ജീവിതത്തില്‍ മറികടന്നിരിക്കുകയാണ്. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 250 കോടി രൂപയിലധികം നേടിയിരിക്കുകയാണ്. വമ്പൻ വിജയമാണ് ചിത്രം നേടുനനത്. തമിഴില്‍ സോളോ നായകനായി 250 കോടി ആഗോളതലത്തില്‍ നേടുന്ന നാലാമത്തെ മാത്രം താരമാണ് ശിവകാര്‍ത്തികേയനെ്നാണ് റിപ്പോര്‍ട്ട്. ശിവകാര്‍ത്തികേയനു മുമ്പ് തമിഴകത്തിന്റെ 200 കോടി ക്ലബിലെത്തിയത് വിജയ്‍യും കമല്‍ഹാസനും വിജയ്‍യുമാണ്. ആദ്യമായിട്ടാണ് ശിവകാര്‍ത്തികേയൻ ആഗോളതലത്തില്‍ 250 കോടി ക്ലബിലെത്തുന്നത്. ഇതിനു മുമ്പ് ആഗോളതലത്തില്‍ 125 കോടി നേടിയ ഡോണ്‍ ആണ് ഉയര്‍ന്ന കളക്ഷനായി ശിവകാര്‍ത്തികേയന്റെ പേരിലു്ടായിരുന്നത്. ശിവകാര്‍ത്തികേയൻ തമിഴകത്ത് മുൻനിര വിജയ താരങ്ങളുടെ പട്ടികയിലേക്കെത്തി എന്നതും പ്രധാന പ്രത്യേകതയാണ്.
വിജയ് രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയാണ്. വിജയ്ക്ക് പകരം ആര് എന്ന ചോദ്യത്തിന് നിലവില്‍ ഉത്തരം ശിവകാര്‍ത്തികേയൻ എന്നാണ്. ദളപതി വിജയ് നാായകനായി എത്തിയ ദ ഗോട്ടില്‍ ശിവകാര്‍ത്തികേയനും അതിഥി വേഷത്തിലുണ്ടായിരുന്നു. ചിത്രത്തില്‍ വിജയ് ശിവകാര്‍ത്തികേയന് നിര്‍ണായക രംഗത്ത് തോക്ക് കൈമാറുന്നുണ്ട്. ഇത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. വിജയുടേതായി തുപ്പാക്കിയെന്ന ഒരു സിനിമയുമുണ്ട്. തോക്ക് കൈമാറുന്നത് തന്റെ ഒന്നാംനിര താര പദവി ശിവകാര്‍ത്തികേയനെ ഏല്‍പ്പിക്കുന്നതായിട്ട് വ്യഖ്യാനിക്കപ്പെട്ടിരുന്നു.
മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞതായിരുന്നു അമരൻ. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ എത്തിയത്. ഇന്ദു റെബേക്ക വര്‍ഗീസായി ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ നായികയായത് സായ് പല്ലവിയും മറ്റ് കഥാപാത്രങ്ങളായി ഭുവൻ അറോറ, രാഹുല്‍ ബോസ്, ലല്ലു, ശ്രീകുമാര്‍, ശ്യാമപ്രസാദ്സ, ശ്യാം മോഹൻ, ഗീതു കൈലാസം, വികാസ് ബംഗര്‍, മിര്‍ സല്‍മാൻ എന്നിവും ഉണ്ടായിരുന്നു. തമിഴ്‍നാട്ടിനും പുറത്തും ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. രാജ്‍കുമാര്‍ പെരിയസ്വാമിയാണ് സംവിധാനം നിര്‍വഹിച്ചത്.
അതേസമയം മുസ്ലീങ്ങളെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് വന്‍ പ്രതിഷേധമാണ് ചിത്രത്തിനെതിരെ ഉയരുന്നത്. കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ആണ് സിനിമ നിര്‍മ്മിച്ചത്. ഇതോടെ കമല്‍ ഹാസന്റെ കോലം സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ കത്തിച്ചു. 150 ഓളം എസ്ഡിപിഐ പ്രവര്‍ത്തകര്‍ ചെന്നൈ ആല്‍വാര്‍പേട്ടിലെ രാജ് കമല്‍ ഓഫീസിന് മുന്നിലെത്തി ചിത്രത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് ഓഫീസിന് സുരക്ഷ ശക്തമാക്കി. തമിഴ്നാട് സര്‍ക്കാര്‍ സിനിമയെ പിന്തുണയ്ക്കരുതെന്നും ഉടന്‍ നിരോധിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.

 
                                            