പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ തോൽക്കുമോ?

ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ ഇത്തവണ കളമൊരുങ്ങുന്നത് ശക്തമായ പോരാട്ടത്തിന്. മകന്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥിയാകുന്നതോടെ ആശങ്ക വേണ്ട എന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചതിനേക്കാള്‍ മൂന്നിരട്ടി വോട്ട് ചാണ്ടി ഉമ്മന്‍ നേടുമെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

വോട്ടെടുപ്പിന് നാലാഴ്ച തികച്ചില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്നാം മണിക്കൂറില്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ച കോണ്‍ഗ്രസ് ഒരുപടി മുന്നിലാണ് പ്രചാരണത്തില്‍. ശനിയാഴ്ച സിപിഎം നേതൃത്വം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ജെയ്ക് സി തോമസ് ഉള്‍പ്പെടെയുള്ളവരാണ് പരിഗണനയില്‍. മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ കണക്ക് നോക്കിയാല്‍ യുഡിഎഫ് നില പരുങ്ങലിലാണ്.

2016ല്‍ 30000ത്തിലേറെ ഭൂരിപക്ഷം ലഭിച്ചിരുന്നു ഉമ്മന്‍ ചാണ്ടിക്ക്. 2021 ആയപ്പോള്‍ ഭൂരിപക്ഷം 9000ത്തിലേക്ക് കുറഞ്ഞു. ബിജെപിയാണ് അന്ന് ഉമ്മന്‍ ചാണ്ടിയെ സഹായിച്ചത് എന്ന് സിപിഎം നേതാക്കള്‍ ആരോപിക്കുന്നു. ബിജെപി വോട്ടില്‍ കഴിഞ്ഞ തവണ ചോര്‍ച്ച വന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മറിച്ചാണ്.

ബിജെപി ശക്തനായ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിച്ചാല്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുമെന്ന പ്രതീക്ഷയിലാണ് ഇടതുക്യാമ്പ്. ഹരിയെ തന്നെ വീണ്ടും ബിജെപി കളത്തിലിറക്കുമോ അതോ എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ ഇറക്കുമോ എന്ന ചോദ്യം ബാക്കിയാണ്. മറ്റുചിലരും പരിഗണനയിലുണ്ട്. ബിജെപി വോട്ടുകള്‍ മറിഞ്ഞില്ലെങ്കില്‍ ജയിക്കാമെന്ന് സിപിഎം ക്യാമ്പ് വിലയിരുത്തുന്നു.

എട്ട് പഞ്ചായത്തുകളാണ് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന് കീഴിലുള്ളത്. വാകത്താനം, പാമ്പാടി, കൂരോപ്പട, അകലക്കുന്നം, മണര്‍ക്കാട്, പുതുപ്പള്ളി, മീനടം, അയര്‍ക്കുന്നം എന്നിവയാണ് പഞ്ചായത്തുകള്‍. ഇതില്‍ മീനടവും അയര്‍ക്കുന്നവും മാത്രമാണ് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍. ബാക്കി ആറും എല്‍ഡിഎഫ് ഭരണമാണ്.

ഉമ്മന്‍ ചാണ്ടിയുടെ വ്യക്തി പ്രഭാവമാണ് ഇതുവരെ മണ്ഡലം യുഡിഎഫിന് നിലനിര്‍ത്തിയത്. ചാണ്ടി ഉമ്മനും അത് സാധിക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ഉമ്മന്‍ ചാണ്ടിയോടുള്ള സ്നേഹം വോട്ടര്‍മാര്‍ ചാണ്ടി ഉമ്മനോടും പ്രകടിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. അതേസമയം, കേരള കോണ്‍ഗ്രസ് ഇടതുക്യാമ്പിലെത്തിയത് യുഡിഎഫിന് ക്ഷീണമാണ്.

എട്ട് പഞ്ചായത്തുകളിലായി 140 വാര്‍ഡുകളാണ് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലുള്ളത്. ഇതില്‍ 69 വാര്‍ഡുകള്‍ എല്‍ഡിഎഫും 59 വാര്‍ഡുകള്‍ യുഡിഎഫും ഭരിക്കുന്നു. 10 വാര്‍ഡുകള്‍ ബിജെപിക്കൊപ്പമാണ്. രണ്ടിടത്ത് സ്വതന്ത്രരും. തദ്ദേശ കണക്കില്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ. എന്നാല്‍ മണ്ഡലത്തിലെ ഓരോ പ്രദേശത്തും ഉമ്മന്‍ ചാണ്ടിയുടെ കൈയ്യൊപ്പുണ്ടെന്നും അത് ജനങ്ങള്‍ മറക്കില്ലെന്നുമുള്ള പ്രതീക്ഷയിലാണ് യുഡിഎഫ്.

Leave a Reply

Your email address will not be published. Required fields are marked *