സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മുന്‍ ഡി.ജി.പി സിബി മാത്യൂസിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം മണ്ണന്തല പൊലീസാണ് സിബി മാത്യൂസിനെതിരെ കേസെടുത്തത്. ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് നടപടി. 2019ലാണ് പൊലീസ് ഉദ്യോഗസ്ഥനായ കെ കെ ജോഷ്വാ സിബി മാത്യൂസിനെതിരെ കേസെടുക്കണമെന്ന് ആവശ്യമുന്നയിച്ച് പരാതി സമര്‍പ്പിച്ചത്. എന്നാൽ ഇതില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് ഇദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സിബി മാത്യൂസ് എഴുതിയ നിര്‍ഭയം എന്ന പുസ്തകത്തിലാണ് അതിജിവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
സിബി മാത്യൂസിന്റെ നടപടി നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണിതെന്ന് കോടതി വിശേഷിപ്പിച്ചു. പുസ്തകത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പേരും പെണ്‍കുട്ടി പഠിച്ച സ്ഥാപനങ്ങളുടെ വിവരങ്ങളും ഉള്ളതിനാല്‍ ആളെ മനസിലാക്കാന്‍ സാധിക്കുമെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ നിരീക്ഷിച്ചു. 2017ലാണ് സിബി മാത്യൂസിന്റെ പുസ്തകം പുറത്തിറങ്ങുന്നത്.
