തൃശൂരിലും പാലക്കാട്ടിലെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. തൃശൂരിൽ കുന്നംകുളം, വേലൂര്‍, മുണ്ടൂര്‍, എരുമപ്പെട്ടി കരിയന്നൂര്‍, വെള്ളറക്കാട്, നെല്ലിക്കുന്ന്, വെള്ളത്തേരി, മരത്തംക്കോട്, കടങ്ങോട് ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്. മൂന്ന് മുതല്‍ നാല് സെക്കന്റ് വരെ പ്രകമ്പനം നീണ്ടുനിന്നു.
ഇന്ന് രാവിലെ 8:15നാണ് ശക്തമായ പ്രകമ്പനത്തോടൊപ്പം ഭൂമി കുലുങ്ങുന്നതായി അനുഭവപ്പെട്ടത്. ട്രാൻസ്ഫോമർ പൊട്ടിയ പോലെയുളള ശബ്ദമായിരുന്നു ഓപ്പം പക്ഷിമൃഗാദികളും ശബ്ദമുണ്ടാക്കി. വീടുകളില്‍ അടുക്കളയില്‍ ഇരുന്ന പാത്രങ്ങളും വീട്ടുപകരണങ്ങളും ഉള്‍പ്പെടെ ചലിച്ച് താഴെ വീണു. വിവിധ ഇടങ്ങളില്‍ പരിഭ്രാന്തരായ ആളുകള്‍ വീടിനു പുറത്തേക്ക് ഓടി. ഭൂചലനം ഉണ്ടായ മേഖലകളിൽ ഉദ്യോഗസ്ഥ സംഘമെത്തി പരിശോധന നടത്താൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. തഹസിൽദാരുടെയും ജിയോളജി വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുക.
