‘ഉപ്പ് ഇല്ലാത്ത കഞ്ഞി കുടിക്കാൻ ബുദ്ധിമുട്ടാണ്’; ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവർക്ക് അരിയും ഉപ്പും എത്തിച്ച് അഭിഷേക് ശ്രീകുമാര്‍

ബി​ഗ് ബോസ് മലയാളം സീസൺ ആറിലൂടെ മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ് അഭിഷേക് ശ്രീകുമാര്‍. വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്ന തിരക്കിലാണ് അഭിഷേക്. ആദ്യഘട്ടത്തില്‍ അരിയും ഉപ്പും മറ്റുമാണ് വിവിധ ഇടങ്ങളില്‍ നിന്നും അഭിഷേകും കൂട്ടുകാരും കളക്ട് ചെയ്തത്.

വിവിധ ഇടങ്ങളില്‍ നിന്നും സാധനങ്ങള്‍ ശേഖരിക്കുന്നതും അത് കളക്ഷന്‍ സെന്‍ററില്‍ എത്തിക്കുന്നതുമായ വീഡിയോയാണ് അഭിഷേക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. വയനാടിന് വേണ്ടി. വയനാട്ടിലെ അവസ്ഥ ഇതൊന്നും ഒന്നുമാകില്ലെന്നറിയാം. പക്ഷേ എന്നാൽ കഴിയുന്നത് ഞാൻ ചെയ്യുന്നു. ബിഗ്ഗ്‌ബോസ് ഹൌസിൽ ആദ്യം എത്തിയപ്പോൾ കഞ്ഞി ഉപ്പില്ലാതെ കുടിച്ച ഓർമ എനിക്ക് ഉണ്ട്. വളരെ പാടാണ് അങ്ങനെ കുടിക്കാൻ അതുകൊണ്ട് അരിയുടെ കൂടെ ഞാൻ ഉപ്പും വാങ്ങികൊടുക്കുന്നു.

വരുന്ന വഴി പല കളക്ഷൻ സെന്‍ററുകള്‍ കണ്ടു സന്തോഷം മലയാളികൾ ഒറ്റകെട്ടായി ജാതി , മതം , രാഷ്ട്രിയം എന്നതെല്ലാം മാറ്റിവെച്ച് മനുഷ്യനുവേണ്ടി ഇറങ്ങിയിരിക്കുന്നു. ഞാനും ഒരു പ്രൌഡ് മലയാളിയാണ് – അഭിഷേക് വീഡിയോയ്ക്കൊപ്പം കുറിപ്പായി ഇട്ടിട്ടുണ്ട്.

അഭിഷേകിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേർ എത്തി. അഭിഷേകിന്റെ ചുവടുപിടിച്ച് നിരവധി പേർ ഇത്തരത്തിൽ വയനാടിനെ സഹായിക്കാന്‍ എത്തട്ടെയെന്നാണ് പോസ്റ്റിന് അടിയില്‍ വരുന്ന കമന്‍റ്. “വീഡിയോ ഇട്ടത് വേറെ ഒന്നും കൊണ്ടല്ല, ഇത് കണ്ട് ഞങ്ങളെ ഫോളോ ചെയ്യുന്നവരും അതേ പാത തുടരുമെങ്കിൽ അതിന് വേണ്ടിയാണ്” എന്നാണ് അഭിഷേകിന്‍റെ സുഹൃത്ത് ഈ പോസ്റ്റിന് അടിയിലിട്ട കമന്‍റ്.

കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തം നടന്ന വയനാട് മുണ്ടക്കൈയില്‍ മരണ സംഖ്യ ഉയരുകയാണ്. വ്യാഴാഴ്ച രാവിലെയുള്ള കണക്കുകൾ പ്രകാരം മരണം 265 ആയി ഉയർന്നു. കനത്ത മഴ രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ടെങ്കിലും ബെയ്‌ലി പാലം നിർമാണം പൂർത്തിയാക്കാനൊരുങ്ങുകയാണ് സൈന്യം.

നിലവിൽ പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. ഇന്ന് ഉച്ചയ്ക്ക് മുമ്പ് പാലത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് സൈന്യത്തിന്‍റെ പ്രതീക്ഷ. ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വീണ്ടും ഉരുൾപൊട്ടൽ സാധ്യയുണ്ടെന്ന ജാഗ്രതാ നിർദ്ദേശവുമുണ്ട്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മണ്ണലടിഞ്ഞ ജീവന്‍റെ തുടിപ്പുകൾ തേടി രക്ഷാപ്രവർത്തനം തുടരുകയാണ്. ഇനിയും 240 പേരെ കണ്ടെത്താനുണ്ട്. അതിനായുള്ള പ്രവ‍ര്‍ത്തനങ്ങളാണ് ഇന്ന് നടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *