
ആത്മകഥയുടെ ആദ്യഭാഗം ഡിസംബറിൽ പ്രസിദ്ധീകരിക്കുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. പാർട്ടിയുടെ അനുവാദം വാങ്ങി പുസ്തകം പ്രസിദ്ധീകരിക്കുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. പുസ്തകത്തിൻ്റെ പ്രസാധകരെ തീരുമാനിച്ചിട്ടില്ലെന്നും ഇ പി അറിയിച്ചു. നനിലവിൽ പുറത്ത് വന്ന ഭാഗങ്ങൾക്ക് എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥയുമായി ബന്ധമില്ലെന്നും ഇ പി വ്യക്തമാക്കി. കട്ടൻ ചായയും പരിപ്പുവടയും എന്ന തന്നെ പരിഹസിക്കുന്ന പേര് ആയിരിക്കില്ല പുസ്തകത്തിനെന്നും ഇപി പറഞ്ഞു. ആത്മകഥയുടെ പേര് ഇപ്പോൾ നിശ്ചയിച്ചിട്ടില്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു. നേരത്തെ ആത്മകഥയുടെ ഭാഗമെന്ന നിലയിൽ പുറത്ത് വന്ന ഉള്ളടക്കങ്ങൾ സംബന്ധിച്ച് നൽകിയ പരാതിയിൽ അന്വേഷണസംഘം പിന്നീട് മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
അമേരിക്കൻ യൂണിവേഴ്സിറ്റി തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പലഭാഗങ്ങളിലേയ്ക്ക് വിന്യസിക്കുന്നുവെന്നുമുള്ള വാദവും ഇ പി ജയരാജൻ ആവർത്തിച്ചു. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ്റെ പ്രസ്താവന വിഡ്ഢിത്തമെന്നും ഇ പി ജയരാജൻ പരിഹസിച്ചു. ആകാശത്തേക്ക് പറക്കണം എന്ന് ആർക്കും ആഗ്രഹിക്കാം. ബി ഗോപാലകൃഷ്ണന് വിഡ്ഢികളുടെ ധാരണയമാണ്, ഇ പി ജയരാജൻ പ്രതികരിച്ചു.
കട്ടൻചായയും പരിപ്പുവടയും എന്ന പേരിൽ ഇ പി ജയരാജൻ്റെ ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന് ഡിസി ബുക്സ് അറിയിച്ചതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ആത്മകഥയുടേതെന്ന പേരിൽ കവർചിത്രവും ഡിസി പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ സിപിഐഎമ്മിനും രണ്ടാം പിണറായി സർക്കാരിനുമെതിരെ രൂക്ഷവിമർശനം ഉൾക്കൊള്ളുന്ന ഉള്ളടക്കം പുസ്തകത്തിൻ്റേതെന്ന പേരിൽ പുറത്ത് വന്നിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ദിനത്തിൽ പുറത്ത് വന്ന ഈ വാർത്ത ആസൂത്രിത ഗൂഢാലോചന ആണെന്നായിരുന്നു ജയരാജൻ്റെ ആരോപണം.
