കള്ളപ്പണ ഇടപാട്; സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്യും

സിനിമാ വിതരണ, നിർമ്മാണ കമ്പനികളിൽ നടത്തിയ റെയ്ഡിൽ കള്ളപ്പണ ഇടപാട് നടന്നെന്ന് ആദായ നികുതി വകുപ്പിന് സംശയം. സിനിമയുടെ നിർമാതാവ് കൂടിയായ സൗബിൻ ഷാഹിറിനെ വീണ്ടും ചോദ്യം ചെയ്യും. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വരുമാനം സംബന്ധിച്ചാണ് സംശയം. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ, കണക്കുകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു.

സിനിമ 148 കോടിയിലേറെ രൂപ വരുമാനമുണ്ടാക്കി. എന്നാൽ 44 കോടി രൂപ ആദായനികുതി ഇനത്തിൽ നൽകേണ്ടിയിരുന്നത് അടച്ചില്ല. 32 കോടി രൂപ ചെലവ് കാണിച്ചുവെന്ന് കണ്ടെത്തൽ. ഇത് കള്ളക്കണക്കാണെന്ന നിലപാടിലാണ് ആദായ നികുതി വകുപ്പ്. നികുതി റിട്ടേൺ സമർപ്പിച്ചിരുന്നില്ലെന്നും ആദായ നികുതി വകുപ്പ് പറയുന്നു. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തത് സഹായി ഷോൺ ആണെന്നാണ് സൗബിൻ്റെ വിശദീകരണം.

ഇന്നലെ ഈ കമ്പനികളിൽ 14 മണികൂറിലധികം ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ആദായ നികുതി വകുപ്പ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. പറവ ഫിലിംസ് കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് റെയ്ഡ് നടത്തിയത്. സൗബിന്റെ വീട്ടിലും പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. രണ്ട് സിനിമാ നിർമ്മാണ കമ്പനികളുടെയും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് പ്രധാന പരിശോധനയെന്ന് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *