വഖഫ് വിഷയത്തിൽ സഭയെ തെറ്റിദ്ധരിപ്പിക്കാൻ ലീഗ് ശ്രമം: വി മുരളീധരൻ

മുസ്ലീം ലീഗ് നേതാക്കൾ ബിഷപ്പുമാരെ സന്ദർശിച്ചാൽ വഖഫ് പ്രശ്നം അവസാനിക്കില്ലെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. സഭാ നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ലീഗിൻ്റെ ശ്രമം വിലപ്പോവില്ല. രാജ്യത്തെ സാധാരണ മനുഷ്യന്‍റെ തലയ്ക്ക് മുകളില്‍ തൂങ്ങിക്കിടക്കുന്ന ഡെമോക്ലീസിന്‍റെ വാളാണ് വഖഫ് നിയമം. വഖഫ് നിയമഭേദഗതിയെ ന്യൂനപക്ഷ അവകാശങ്ങളുമായി കൂട്ടിക്കുഴയ്ക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ജനങ്ങളെ വഞ്ചിക്കുകയാണെന്നും വി.മുരളീധരൻ പറഞ്ഞു. ബിജെപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധത്തിര ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.മുരളീധരൻ.

ആരെയും ഇറക്കിവിടില്ല എന്നാണ് പിണറായി വിജയന്‍ പറയുന്നത്. ഇത് ആരുടേയും ഔദാര്യത്തിന്‍റെ വിഷയമല്ലെന്നും അവകാശ പ്രശ്നമെന്നും വി.മുരളീധരൻ പ്രതികരിച്ചു പറഞ്ഞു. ദേശാഭിമാനിയില്‍ മന്ത്രി അബ്ദുറഹ്മാൻ എഴുതിയ ലേഖനം സര്‍ക്കാരിന്‍റെ നിലപാടാണോ എന്ന് പിണറായി വിജയന് വ്യക്തമാക്കണം. ഇസ്ളാം മതനിയമം നടപ്പാക്കണം എന്നാണ് മന്ത്രിയുടെ അഭിപ്രായം. മുഖ്യമന്ത്രിയെ വിശ്വസിക്കണമെങ്കില്‍ വഖഫ് ഭീകരതയെ അനുകൂലിക്കുന്ന വി.അബ്ദുറഹ്മാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും വി.മുരളീധരൻ പറഞ്ഞു.

എറണാകുളം വാഴക്കാലയിൽ സിപിഎം നേതാവ് അസൈനാർ കൈവശം വച്ചിരിക്കുന്ന വഖഫ് ഭൂമിയുടെ കാര്യത്തിൽ വഖഫ് ബോർഡ് നിശബ്ദത പാലിക്കുന്നു. ഇത് സിപിഎമ്മിൻ്റെ അവസരവാദത്തിൻ്റെ തെളിവാണ്. പാവങ്ങളുടെ ഭൂമി മാത്രമാണ് പിടിച്ചെടുക്കാൻ നീക്കം നടക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രി പറഞ്ഞു. വഖഫിന്‍റെ പേരിൽ തടിച്ചുകൊഴുത്തവരെ സംരക്ഷിക്കുകയാണ് പിണറായി വിജയനും കൂട്ടരും ചെയ്യുന്നത്.

മുനമ്പത്തെ പാവപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ക്കൊപ്പമാണെങ്കില്‍ വഖഫ് ആക്ട് ഭേദഗതിക്കെതിരെ നിയമസഭയില്‍ പാസാക്കിയ പ്രമേയം പിന്‍വലിക്കണമെന്ന് വി.ഡി സതീശനും കോണ്‍ഗ്രസും ആവശ്യപ്പെടുമോ എന്നും മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ചോദിച്ചു. സിപിഎം വഖഫിനും മതതീവ്രവാദികള്‍ക്കും ഒപ്പമാണ്. കോണ്‍ഗ്രസ് ശരിക്കും എവിടെയാണെന്ന് എറണാകുളം ജില്ലക്കാരന്‍ കൂടിയായ വി.ഡി സതീശന്‍ വ്യക്തമാക്കണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.

മുനമ്പത്ത് മതവിദ്വേഷം തീര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നാണ് കോണ്‍ഗ്രസും ലീഗും പറയുന്നത്. പാവപ്പെട്ടവരുടെ ഭൂമി കവർന്നെടുക്കുന്നതും കുടിയിറക്കുന്നതുമാണോ മതനിരപേക്ഷതയെന്നും വി.മുരളീധരൻ ചോദിച്ചു. വഖഫ് ഭീകരതയ്ക്കെതിരായ പോരാട്ടം ബിജെപി കേരളത്തില്‍ മാത്രമല്ല, രാജ്യത്തുടനീളം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *