ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന്റെ വിവാദ പരാമർശത്തിനെതിരെ ചലച്ചിത്ര മേഖലയിൽ പ്രതിഷേധം കനക്കുന്നു. ഒരു സ്ഥാനം കിട്ടിയതുകൊണ്ട് പ്രേംകുമാറിന്റെ തലയിൽ കൊമ്പിലെന്ന് ധർമ്മജൻ ബോൾഗാട്ടി ഓർമിപ്പിച്ചു. പ്രേംകുമാർ സീരിയലിലൂടെ വന്നയാളാണ് എന്ന് മറക്കരുതെന്നും പാവപെട്ടവർ ജീവിച്ചു പൊക്കോട്ടെയെന്നും ധർമ്മജൻ ബോൾഗാട്ടി തന്റെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു “താൻ മൂന്നു മെഗാ സീരിയൽ എഴുതിയ ആളാണ് എനിക്ക് അത് അഭിമാനമാണ് സീരിയലിനെ endosulfan എന്ന് പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ തന്നെ വന്ന ആളാണ്. ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയിൽ കൊമ്പൊന്നും ഇല്ലല്ലോ പാവപെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
29-ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കേരള ഫിലിം മാര്‍ക്കറ്റിന്റെ രണ്ടാം പതിപ്പിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ മാരകമാണ്. ടെലിവിഷൻ സീരിയലുകൾ കുടുംബ സദസ്സുകളിലേക്കാണ് എത്തുന്നത്. ഈ ദൃശ്യങ്ങളുടെ ശീലത്തിൽ വളരുന്ന കുട്ടികൾ ഇതാണ് ജീവിതം, ഇങ്ങനെയാണ് മനുഷ്യബന്ധങ്ങൾ എന്നൊക്കെയാകും കരുതുക. അങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടാകുന്ന തലമുറയെക്കുറിച്ചുള്ള ആശങ്കയാണ് താൻ പങ്കുവെക്കുന്നത്. എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേംകുമാർ വ്യക്തമാക്കി.
അതേസമയത്തിൽ ഹരീഷ് പേരടിയും സംഭവത്തിൽ പ്രതികരണം നടത്തി. നിങ്ങള്‍ ജീവിക്കുന്ന ജീവിതമാണ് എന്‍ഡോസള്‍ഫാനേക്കാള്‍ മാരകം എന്നാണ് ഹരീഷ് പേരടി പ്രേംകുമാറിനോട് പറയുന്നത്. ആ മാരകമായ ജീവിതത്തില്‍ നിന്നാണ് മെഗാ സീരിയലിന്റെ തിരകഥാകൃത്തുക്കളും സംവിധായകരും അവരുടെ കഥകള്‍ തിരഞ്ഞെടുക്കുന്നത്. നാളെ സംഭവിക്കാന്‍ സാധ്യതയുള്ള ഒരു മെഗാ സീരിയലിന്റെ കഥ ഉദാഹരണ സഹിതം വ്യക്തമാക്കാം.
അസന്‍മാര്‍ഗീക പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞിരുന്ന ഒരു സര്‍ക്കാര്‍ അക്കാദമിയിലെ ചെയര്‍മാന്റെ കീഴില്‍ എല്ലാം സഹിച്ച്,പലപ്പോഴും അയാളെ ന്യായികരിച്ച് കഴിഞ്ഞിരുന്ന ഒരു വൈസ് ചെയര്‍മാനാണ് കഥയിലെ നായകന്‍” എന്നാണ് ഹരീഷ് പേരടി പറയുന്നത്. സ്വന്തം കുടുംബത്തില്‍ നിന്നും അയാള്‍ മെംബര്‍ ആയ സീരിയല്‍ സംഘടനയില്‍ നിന്നുവരെ അയാള്‍ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നുണ്ട്. എന്നിട്ടും അയാള്‍ അവിടെ തുടര്‍ന്ന് വിജയം വരിക്കുകയും ആ സര്‍ക്കാര്‍ അക്കാദമിയുടെ ചെയര്‍മാന്‍ ആകുകയും അയാള്‍ തന്നെ അംഗമായ ആ സീരിയല്‍ സംഘടനയിലെ നിത്യവൃത്തിക്ക് ജീവിതം കണ്ടെത്തുന്ന പാവപ്പെട്ട മുഴുവന്‍ അംഗങ്ങളെയും തള്ളി പറയുന്നിടത്താണ് ക്ലൈമാക്‌സ്. എന്നായിരുന്നു പരിഹാസം.
