ഗണപതി ഭഗവാനെ അവഹേളിച്ചതില്‍ തിരുത്തിനോ മാപ്പുപറച്ചിലിനോ തയാറല്ലെന്ന സിപിഎമ്മിന്റേയും സ്പീക്കറുടേയും നിലപാട് ഹൈന്ദവസമൂഹത്തോടുള്ള വെല്ലുവിളിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഹൈന്ദവരെ അടച്ചാക്ഷേപിച്ചും അവജ്ഞയോടെ കണ്ടുമാണ് സിപിഎം മുന്നോട്ടുപോകുന്നത്. ശാസ്ത്രീയ വിശദീകരണവും ചര്‍ച്ചകളും ഹൈന്ദവവിശ്വാസത്തില്‍ മാത്രമെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. സ്പീക്കറുടെ മതത്തിന്റെ കാര്യം വരുമ്പോള്‍ നിലപാട് മറിച്ചാണ്. സയന്റിഫിക് ടെംപര്‍ ഒരു മതത്തില്‍ മാത്രം പോരെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു.
‘ വിനായകാഷ്ടകം’ എഴുതിയ ശ്രീനാരായണഗുരുദേവന്‍ അന്ധവിശ്വാസങ്ങളെ പ്രചരിപ്പിക്കുകയായിരുന്നുവെന്ന അഭിപ്രായം സിപിഎമ്മിനുണ്ടോ എന്നും വി.മുരളീധരന്‍ ചോദിച്ചു. എന്‍എസ്എസ്, എസ്എന്‍ഡിപി സംഘടനകള്‍ അമര്‍ഷം പ്രകടിപ്പിച്ചിട്ടും സിപിഎം മുഖവിലക്കെടുത്തില്ല. തിരുത്ത് വേണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് ഇനിയെന്ത് നിലപാട് സ്വീകരിക്കുമെന്ന് പറയണം. ഈ സ്പീക്കറുടെ കീഴില്‍ നിയമസഭാ സമ്മേളനത്തിന് കോണ്‍ഗ്രസ് സഹകരിക്കുമോ എന്നും വി.മുരളീധരന്‍ ചോദിച്ചു.
ക്ഷേത്രങ്ങളെ ആര്‍എസ്എസ് ആയുധശാലകളാക്കുന്നുവെന്ന് കുപ്രചാരണം നടത്തി സംഘത്തെ കടന്നാക്രമിച്ചവര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധസംഭരണശാലയോട് കണ്ണടച്ചു. ഗ്രീന്‍വാലിയില്‍ കേരളം ഭരിച്ചവര്‍ കൈക്കൌണ്ട നിലപാട് നമ്മള്‍ കണ്ടതാണെന്നും വി.മുരളീധരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.
മല്‍സ്യത്തൊഴിലാളികളെ വിട്ടയച്ചു
ഇറാന്‍ തടവിലാക്കിയ എട്ട് ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ വിട്ടയച്ചു.
മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ മോചന വിവരം ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ ഇറാജ് ഇലാഹി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ നേരിട്ടെത്തി അറിയിച്ചു. വിദേശകാര്യമന്ത്രാലയം നടത്തിയ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് അഞ്ചുതെങ്ങ് സ്വദേശികളടക്കമുള്ളവരുടെ മോചനം സാധ്യമായത്. ഇന്ത്യ- ഇറാന്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും അംബാസഡര്‍, മന്ത്രിയുമായി ചര്‍ച്ച നടത്തി.

 
                                            