സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ധിഖിനെതിരെ പൊലീസ്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും കോടതിയോട് പൊലീസ് പറഞ്ഞു. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ന് സിദ്ധിഖിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പൊലീസ് ഈ നിലപാട് സ്വീകരിച്ചത്.
സുപ്രീം കോടതി നേരത്തെ സിദ്ധിഖിന് മുൻകൂർജാമ്യം നൽകിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയാൽ കോടതിയിൽ ഹാജരാക്കി ഉടൻ ജാമ്യത്തിൽ വിട്ടയക്കാനാണ് സുപ്രീം കോടതി നിർദ്ദേശം. സാക്ഷിയെ സ്വാധീനിക്കാനോ , അധിഷേപിക്കാനോ ശ്രമിക്കരുതെന്ന് ഇന്ന് കോടതി സിദ്ദിഖിനോട് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകാൻ നിർദ്ദേശം നൽകണമെന്ന് പൊലിസ് ആവശ്യപ്പെട്ടു. നടൻ്റെ പാസ്പോർട് കോടതിയിൽ ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥനായ നർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർക്ക് മുന്നിൽ രാവിലെയാണ് സിദ്ധിഖ് ഹാജരായത്. കേസിൽ നേരത്തെ സിദ്ധിഖ് ചോദ്യം ചെയ്യലിനായി രണ്ട് തവണ ഹാജരായിരുന്നു.
താൽക്കാലിക ജാമ്യത്തിലുള്ള സിദ്ധിഖ് അന്വേഷണത്തോട് സഹകരിക്കുന്നുണ്ടോ എന്ന് ബെഞ്ച് സർക്കാരിനോടു ചോദിച്ചു. രണ്ടു തവണ ഹാജരായെങ്കിലും ചോദ്യങ്ങൾക്കു മറുപടി നൽകുന്നില്ലെന്നായിരുന്നു കേരളത്തിന്റെ മറുപടി. അന്വേഷണ സംഘം ഉന്നയിക്കുന്ന ചോദ്യങ്ങൾ അപ്രസക്തമാണെന്ന സ്ഥിരം മറുപടിയാണ് സിദ്ധിഖ് നൽകുന്നതെന്നും സർക്കാർ അറിയിച്ചു. പ്രസക്തമായത് ഏതാണെന്നത് പ്രതിയല്ല തീരുമാനിക്കേണ്ടതെന്നും സർക്കാർ ചൂണ്ടിക്കാട്ടി. 2016ൽ ഉപയോഗിച്ച ഐ ഫോണും ലാപ്ടോപ്പും പ്രത്യേകാന്വേഷണ സംഘം തുടർച്ചയായി ആവശ്യപ്പെടുന്നെന്നും അവ കയ്യിൽ ഇല്ലെന്നു പലവട്ടം വ്യക്തമാക്കിയതാണെന്നും സിദ്ധിഖിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പുതിയ ഐ ഫോൺ വാങ്ങുമ്പോൾ, പഴയതു കടയിൽ കൊടുക്കുകയാണ് തന്റെ രീതിയെന്ന് ജസ്റ്റിസ് സതീശ് ചന്ദ്ര ശർമ വാദത്തിനിടെ പറഞ്ഞു.

 
                                            