നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ച സംഭവത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിത ബാബു. ഇതാണോ പ്രബുദ്ധ കേരളം. ഇവരൊക്കെ ആണോ പ്രബുദ്ധ സമൂഹം. കേരളം ലജ്ജിച്ചു തലതാഴ്ത്തുകയാണ്. അധിക്ഷേപ വര്‍ത്തമാനം നടത്തിയ സത്യഭാമയെ സ്ത്രീയെന്ന് പോലും പരാമര്‍ശിക്കുന്നത് വര്‍ത്തമാന കേരളത്തിന് അപമാനമാണെന്ന് അരിത പറഞ്ഞു. ജാതിമത വ്യത്യാസങ്ങള്‍ ഇല്ലാതെ ജനങ്ങള്‍ മതിമറന്ന് ആനന്ദം കണ്ടെത്തുന്നത് കലാമേഖലയിലാണ്. അവിടെ വിഷത്തിന്റെ വിത്തുപാകുന്ന സത്യഭാമേ നിങ്ങള്‍ ഈ കലാലോകത്തിന് അപമാനമാണ്. ചെയ്ത തെറ്റ് മനസ്സിലാക്കി മാപ്പ് പറഞ്ഞു കലാ ജീവിതം അവസാനിപ്പിച്ച് പോകുന്നത് ആണ് നല്ലത് എന്നും അതിര വ്യക്തമാക്കി.
അതേസമയം, സത്യഭാമയുടെ പ്രതികരണങ്ങളെയും പ്രസ്താവനകളെയും കലാമണ്ഡലം വിസിയും രജിസ്ട്രാറും കുറ്റപ്പെടുത്തി. സത്യഭാമയുടേത് പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവനയാണ്. സത്യഭാമയെ പോലുള്ളവരുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കമാണ്. കലാമണ്ഡലത്തിലെ പൂര്‍വ വിദ്യാര്‍ഥി എന്നതിനപ്പുറം സത്യഭാമക്ക് കലാമണ്ഡലവുമായി ഒരു ബന്ധവും ഇല്ലെന്നും കേരള കലാമണ്ഡലം വ്യക്തമാക്കി.

 
                                            