ഇടതുകോട്ടകൾ തകർത്ത ഉമ്മൻചാണ്ടി തരംഗം

സദാസമയവും ആള്‍ക്കൂട്ടത്തിന് നടുവില്‍ ആയിരുന്ന ഒരു രാഷ്ട്രീയ നേതാവ്.അദ്ദേഹം സോളാര്‍ വിവാദനായികയെ പ്രകൃതി വിരുദ്ധമായി ഉപയോഗിച്ചെന്ന ആരോപണങ്ങളുടെ കൂരമ്പുകള്‍ സി പി എം എയ്തു വിട്ടു. സാമാന്യബുദ്ധിയുള്ള ഒരാളും വിശ്വസിക്കാത്ത പീഡന ആരോപണം വേദനിപ്പിച്ചത് ഉമ്മന്‍ചാണ്ടിയെ മാത്രമല്ല. പുതുപ്പള്ളിക്കാരുടെ നെഞ്ചിലും ആഴത്തില്‍ അന്ന് മുറിവേല്‍പ്പിച്ചു. എന്നാല്‍ ഒരിക്കലും പുതുപ്പള്ളിക്കാര്‍ ഉമ്മന്‍ചാണ്ടിയെ തള്ളി പറഞ്ഞിരുന്നില്ല. രാഷ്ട്രീയ ലാഭത്തിനായി കെട്ടിച്ചമച്ച കേസ്..ഉമ്മന്‍ചാണ്ടിയെ വേട്ടയാടാനായി വജ്രായുധമായി സിപിഎം കൊണ്ടുനടന്ന കേസ്..അത് ജനങ്ങള്‍ക്ക് അറിയാമായിരുന്നു. ഉമ്മന്‍ ചാണ്ടിയെ ജീവിത സായാഹ്നത്തില്‍ പുകമറയില്‍ നിര്‍ത്തി അപമാനിക്കാന്‍ ശ്രമിച്ചു. പക്ഷെ ചീറ്റിപ്പോയി.

എന്തായാലും മരണത്തിന് മുന്‍പു തന്നെ അഗ്‌നിശുദ്ധി വരുത്തിയ ഉമ്മന്‍ചാണ്ടിയോടുള്ള പ്രായശ്ചിത്തം പോലെയാണ് അദ്ദേഹത്തിന്റെ മകന് കൂറ്റന്‍ ഭൂരിപക്ഷം പുതുപ്പള്ളിക്കാര്‍ നല്‍കിയത്.

ക്ലിഫ്ഹൗസിലെ മുഖ്യമന്ത്രിയുടെ ഓഫീസ് മുറിയിലും അതിഥികളെ സ്വീകരിക്കുന്ന മുറിയിലും വച്ച് തനിക്ക് ദുരനുഭവമുണ്ടായെന്നാണ് സോളാര്‍ വിവാദനായിക ആരോപിച്ചത്. ഈ ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ്ഹൗസില്‍ ഉണ്ടായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതോടെ ആരോപണത്തിന്റെ മുനയൊടിഞ്ഞു. എന്നാല്‍ ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ചിറ്റ് വകവയ്ക്കാതെ സര്‍ക്കാര്‍ അന്വേഷണം സി.ബി.ഐയ്ക്ക് വിടുകയായിരുന്നു. സി.ബി.ഐ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും സോളാര്‍ ആരോപണത്തില്‍ സത്യത്തിന്റെ കണികപോലും കണ്ടെത്താനായില്ല. ക്ലിഫ്ഹൗസില്‍ പരിശോധനയും തെളിവെടുപ്പുമായി സി.ബി.ഐ രംഗം കൊഴുപ്പിച്ചെങ്കിലും ഗുണമുണ്ടായില്ല. ഉമ്മന്‍ചാണ്ടിയെ കാണാന്‍ ക്ലിഫ്ഹൗസില്‍ എത്തിച്ചെന്ന് പരാതിക്കാരി പറയുന്ന രണ്ട് ഡ്രൈവര്‍മാരും ആ ദിവസം ക്ലിഫ്ഹൗസില്‍ പോയിട്ടില്ലെന്ന് കണ്ടെത്തിയതാണ് നിര്‍ണായകമായത്. പിന്ന ഒന്നൊന്നായി പരാതിക്കാരിയുടെ മൊഴി വ്യാജമാണെന്ന് കണ്ടെത്തിയ സിബിഐ കേസ് എഴുതിത്തള്ളി..

2016ലാണ് യുവതി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ പീഡന പരാതിയുമായി രംഗത്തുവന്നത്. 2018 ഒക്ടോബര്‍ 21 ന് പൊലീസ് കേസെടുത്തു. ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പിന്നീട് അനില്‍കാന്തിന് അന്വേഷണം കൈമാറി. ഈ അന്വേഷണത്തിലൊന്നും പരാതിയില്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ തെളിയിക്കാനായില്ല.
അതിനിടെ കേസന്വേഷണം സി.ബി.ഐയ്ക്ക് കൈമാറി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. സി.ബി.ഐ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചതോടെ ഉമ്മന്‍ചാണ്ടി സോളാര്‍ പീഡനക്കേസില്‍ പൂര്‍ണമായി കുറ്റവിമുക്തനായി. ഉമ്മന്‍ചാണ്ടിക്ക് പുറമെ മുന്‍ മന്ത്രിമാരായ കെ. സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എ. പി. അനില്‍ കുമാര്‍, ബി.ജെ. പി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ. പി. അബ്ദുളള കുട്ടി, ഹൈബി ഈഡന്‍ എം. പി എന്നിവര്‍ക്കെതിരെയും സി. ബി.ഐ അന്വേഷണം നടത്തി. 6കേസുകളിലും കഴമ്ബില്ലെന്ന് കണ്ടെത്തിയ സി.ബി.ഐ കേസുകള്‍ അവസാനിപ്പിക്കാന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

എന്തായാലും ജീവിച്ചിരിക്കുമ്പോള്‍ വേട്ടയാടപ്പെട്ട ഉമ്മന്‍ചാണ്ടിയെ മരണാനന്തരം പുതുപ്പള്ളി നിറഞ്ഞ മനസ്സോടെ വാഴ്ത്തി കഴിഞ്ഞു. അതിവേഗം നടക്കാന്‍ കൂടെയില്ലെങ്കിലും അതിശക്തമായി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിനും യുഡിഎഫിനും കരുത്തായി മാറിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *