മംഗലാപുരം: ദക്ഷിണ കന്നഡയിൽ ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതായി പരാതി. ഉപ്പിനങ്ങാടി ഫസ്റ്റ് ഗ്രേഡ് കോളേജാണ് നടപടി എടുത്തത്. 6 ബിരുദ വിദ്യാർത്ഥിനികൾ ഇന്ന് ഹിജാബ് ധരിച്ച് കോളേജിലെത്തുകയും ക്ലാസ് മുറിയിൽ പ്രവേശിക്കുകയുമായിരുന്നു. ഇതറിഞ്ഞെത്തിയ അധ്യാപകർ വിദ്യാർത്ഥിനികളെ ക്ലാസിന് പുറത്താക്കി.
ഇതിനുപിന്നാലെയാണ് വിദ്യാർത്ഥിനികളെ ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്ത് മാനേജ്മെന്റ് ഉത്തരവിറക്കിയത്. നിയമം ലംഘിച്ച് മനഃപൂർവ്വം പ്രകോപനം സൃഷ്ടിക്കാൻ വിദ്യാർത്ഥിനികൾ ശ്രമിച്ചെന്ന് ആരോപിച്ചാണ് കോളേജ് മാനേജ്മെന്റിന്റെ നടപടി. ക്ലാസ് മുറിയിൽ നിന്ന് അധ്യാപകർ പുറത്താക്കിയ വിദ്യാർത്ഥിനികൾ മറ്റ് വിദ്യാർത്ഥിനികൾക്കൊപ്പം ചേർന്ന് പ്രതിഷേധം സംഘടിപ്പിച്ചെന്നും മാനേജ്മെന്റ് ആരോപിക്കുന്നു. അതേസമയം നിയമം ലംഘിച്ചിട്ടില്ലെന്നും നേരത്തെ ധരിച്ച ഡ്രസ് തന്നെയാണ് അണിഞ്ഞതെന്നും വിദ്യാർത്ഥിനികൾ വിശദീകരിച്ചു.
