സംസ്ഥാനത്ത് പ്രതിഷേധം കടുക്കുന്നു, യൂത്ത് കോൺഗ്രസ് മാർച്ചിൽ വ്യാപക സംഘർഷം

തിരുവനന്തപുരം: സ്വ‌ർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് സ്വപ്ന സുരേഷിന്റെ ആരോപണം പുറത്ത് വന്നതിന് പിന്നാലെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. യൂത്ത് കോൺഗ്രസ്, യുവമോർച്ചാ പ്രവർത്തകർ സംസ്ഥാന വ്യാപകമായി സെക്രട്ടേറിയറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും നടത്തിയ മാർച്ചുകളിൽ വ്യാപകമായി സംഘർഷം ഉണ്ടായി.

കോഴിക്കോട് രണ്ട് പൊലീസുകാർക്കും തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനും പരിക്കേറ്റു. കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞു വീണു. സെക്രട്ടേറിയറ്റിൽ പ്രതിഷേധം പരിധി കടന്നതോടെ പൊലീസ് ലാത്തി വീശി. പലയിടത്തും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

യുവമോർച്ചാ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തി. എം.എം.ഹസ്സൻ മാർച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് ശേഷമാണ് പ്രവർത്തകർ പൊലീസുമായി ഉന്തും തള്ളും തുടങ്ങിയത്. ബാരികേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോകാതെ വാക്കുതർക്കത്തിലേർപ്പെട്ട പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. സമീപത്തെ കടകളിലേക്ക് ഓടിക്കയറിയ പ്രവർത്തകരെ പൊലീസ് പിന്തുടർന്ന് മർദ്ദിച്ചുവെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പരിക്കേറ്റ സുഹൈൽ ഷാജി എന്ന പ്രവർത്തകനെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *