കാസര്‍കോട്: മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് കുരുക്ക് മുറുകുന്നു. ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോർട്ടിൽ കെ സുരേന്ദ്രനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി. പട്ടികജാതി/ പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറാൻ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ഇതിലാണ് കെ സുരേന്ദ്രനെതിരെ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പട്ടികജാതി/ പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ വകുപ്പു കൂടി സുരേന്ദ്രനെതിരെ ചുമത്തിയാണ് റിപ്പോര്‍ട്ട്. ജാമ്യമില്ലാ വകുപ്പാണിത്.
ജനപ്രാതിനിധ്യ നിമയത്തിലെ 171 ബി, ഇ വകുപ്പുകള്‍ക്ക് പുറമേ അന്യായമായി തടങ്കലില്‍ വയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ നേരത്തെ ചുമത്തിയിരുന്നു. പുതിയ വകുപ്പു കൂടി ചുമത്തിയതോടെ കേസിന്റെ പ്രാധാന്യം കൂടും. കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. പ്രധാന തെളിവായ സുരേന്ദ്രന് ഉപയോഗിച്ച സ്മാര്‍ട്ട്ഫോണ്‍ കണ്ടെടുത്ത് പരിശോധിക്കാന്‍ ഇതുവരേയും ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല.
