ന്യൂഡൽഹി: നുപുർ ശർമ്മയുടെ പ്രവാചകനെതിരായ പ്രസ്താവന വിവാദൾക്ക് കാരണമായ പശ്ചാത്തലത്തിൽ പാർട്ടി വക്താക്കൾക്ക് മാർഗനിർദ്ദേശങ്ങളുമായി ബിജെപി. ഒരു മതത്തിനെയും വിമർശിക്കരുത് എന്നാണ് പ്രധാനപ്പെട്ട മാർഗ നിർദേശം. മത ചിഹ്നങ്ങളെ വിമർശിക്കരുതെന്നും പാര്‍ട്ടി വക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സങ്കീർണ്ണമായ സർക്കാർ വിഷയങ്ങളെ കുറിച്ച് സംസാരിക്കരുത്. സർക്കാരിന്റെ വികസന പദ്ധതികൾക്ക് മുൻതൂക്കം നൽകണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു.
അതേസമയം ബിജെപി നേതാക്കളുടെ ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്താവന അപലപിച്ച് തുർക്കിയും രംഗത്തെത്തി. നേതാക്കൾക്കെതിരായ പാര്‍ട്ടി നടപടിയെ മലേഷ്യ സ്വാഗതം ചെയ്തു. ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്താവനയിൽ ഇന്ത്യ മാപ്പു പറയണം എന്നയാവശ്യം അംഗീകരിക്കില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ഗൾഫ് രാജ്യങ്ങളുടെ അതൃപ്തി ഉന്നതതലത്തിലെ ചർച്ചയിലൂടെ പരിഹരിക്കാനാണ് ധാരണ. ആവശ്യമെങ്കിൽ സുഹൃദ് രാജ്യങ്ങളുമായി പ്രധാനമന്ത്രി സംസാരിക്കും. ഇറാഖും ലിബിയയും നബിവിരുദ്ധ പരാമർശത്തിനെതിരെ ഇന്നലെ രംഗത്തെത്തിയിരുന്നു.
