ഇന്ത്യയുടെ ഇറക്കുമതി തീരുവ മറികടക്കാൻ ഇന്ത്യയിൽ മസ്‌ക് ഫാക്ടറി നിർമിക്കുന്നത് യുഎസ്നോട് ചെയ്യുന്ന അനീതിയാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസം ഫോക്സ് ന്യൂസിന് ഇരുവരും നൽകിയ സംയുക്ത അഭിമുഖത്തിലാണ് ട്രംപ് തന്റെ അതൃപ്തി അറിയിച്ചത്. ഇന്ത്യയിൽ ഒരു ഫാക്ടറി നിർമ്മിക്കാനുള്ള ടെസ്ലയുടെ പദ്ധതി യുഎസിനോട് ചെയ്യുന്ന അന്യായമായിരിക്കുമെന്നാണ് ട്രംപ് പ്രതികരിച്ചത്. ഇറക്കുമതി തീരുവ ലാഭിക്കുന്നതിനു വേണ്ടിയുള്ള ടെസ്ലയുടെ ഈ നീക്കത്തെ ട്രംപ് വിമർശിക്കുകയും ചെയ്തു.
മസ്കിന് ഇന്ത്യയിൽ ഒരു കാർ വിൽക്കുന്നത് അസാധ്യമാണെന്നും ലോകത്തിലെ ഏറ്റവും ഉയർന്ന തീരുവ ഈടാക്കുന്നത് ഇന്ത്യയാണെന്നുമാണ് ട്രംപ് പറഞ്ഞത്. ഏകദേശം 100 ശതമാന തീരുവയാണ് ഇലക്ട്രിക് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്നും ട്രംപ് വിമർശിച്ചു. മസ്‌കും ട്രംപിന്റെ വാദത്തെ ശരിവെച്ചു.യുഎസ് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇലോൺമസ്കുമായി പ്രത്യേകം ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ടെസ്‌ല ഇന്ത്യയിലേക്ക് എത്തുന്നുവെന്ന വാർത്തകൾ പരന്നതും ജോലി പരസ്യങ്ങൾ പോസ്റ്റ് ചെയ്തും.മുംബൈയിലും ഡൽഹിയിലുമായി 13 തസ്തികകളിലേക്കാണ് ടെസ്‌ല ഉദ്യോഗാർത്ഥികളെ തേടുന്നത്. സർവീസ് ടെക്‌നീഷ്യൻമാർ, കസ്റ്റമർ എൻഗേജ്‌മെന്റ് മാനേജർമാർ, ഡെലിവറി ഓപ്പറേഷൻസ് സ്‌പെഷ്യലിസ്റ്റുകൾ തുടങ്ങിയ തസ്തികകളിലാണ് ഉദ്യോഗാർത്ഥികളെ ടെസ്‍ല അന്വേഷിക്കുന്നത്.
ടെസ്‌ല ഇന്ത്യയിലേക്ക് എത്തുന്നുവെന്നതിനെ കുറിച്ച് വളരെക്കാലമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഉയർന്ന ഇറക്കുമതി തീരുവ കാരണം അത് നീണ്ടുപോവുകയായിരുന്നു. 40,000 ഡോളറിൽ കൂടുതൽ വിലയുള്ള ആഡംബര ഇലക്ട്രിക് വാഹനങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 110% ൽ നിന്ന് 70% ആയി കുറച്ചതുൾപ്പെടെയുള്ള സമീപകാല സർക്കാർ നയ മാറ്റങ്ങളാണ് ടെസ്‍ലക്ക് ഇന്ത്യൻ വിപണിയിലേക്കെത്താൻ അനുകൂല സാഹചര്യമൊരുക്കുന്നതെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിലെ ആഭ്യന്തര വാഹന നിർമാതാക്കളെ പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ഇറക്കുമതി തീരുവ കുത്തനെ ഉയർത്തിയത്. ഇതിനെതിരേ ഇലോൺ മസ്‌ക് നേരത്തെയും വിമർശനം ഉന്നയിച്ചിട്ടുണ്ട്. മുൻപും ടെസ്ല ഇന്ത്യയിൽ എത്താൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഉയർന്ന ഇറക്കുമതി തീരുവയായിരുന്നു പ്രധാന തടസം.
