ബംഗളൂരു: സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിച്ച് ബംഗളൂരുവിൽ വാഹനബന്ദ് ആരംഭിച്ചു. സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘ശക്തി’ പദ്ധതി സ്വകാര്യ വാഹനങ്ങൾക്ക് ഭീഷണിയാകുന്നതിനെതിരെയാണ് ബന്ദ്.
32 യൂണിയനുകൾ ഉൾപ്പെടുന്ന ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാൻസ്പോർട്ട് അസോസിയേഷനാണ് ബന്ദിന് ആഹ്വാനം ചെയ്തത്. സ്വകാര്യ ബസ്സുകളും സ്കൂൾ ബസ്സുകളും ഓട്ടോറിക്ഷകളും ടാക്സികളും ഇന്ന് നിരത്തിലിറങ്ങില്ല. ബന്ദ് ജനജീവിതത്തെ ബാധിക്കാതിരിക്കാൻ 500 അധിക സർവീസുകൾ നടത്തുമെന്ന് സർക്കാർ അറിയിച്ചു. ശക്തി പദ്ധതി മൂലം ഉണ്ടായ നഷ്ടം സർക്കാർ നികത്തുക, ബൈക്ക് ടാക്സികൾ നിരോധിക്കുക എന്നിങ്ങനെ 28 ആവശ്യങ്ങളാണ് യൂണിയനുകൾ മുന്നോട്ട് വയ്ക്കുന്നത്.
