മതവിദ്വേഷ പരാമര്‍ശം നടത്തിയ കേസിൽ ബി ജെ പി നേതാവും പൂഞ്ഞാര്‍ മുന്‍ എം എല്‍ എ യുമായ പി സി ജോര്‍ജ് കോടതിയിൽ കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിൽ ബി ജെ പി പ്രവർത്തകർക്കൊപ്പം എത്തിയാണ് ജോർജ് കീഴടങ്ങിയത്. ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ് ഇന്ന് വീട്ടിലെത്തിയിരുന്നു. ഇതിനിടയിൽ നാടകീയമായിട്ടായിരുന്നു ജോർജ് കോടതിയിൽ കീഴടങ്ങിയത്.
നേരത്തേ പിസി ജോർജിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടർന്ന് ജോർജ് ഒളിവിൽ പോയി. ശനിയാഴ്ച മുതൽ പലതവണ ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിലെത്തിയെങ്കിലും ഇദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. ഇതിനിടയിൽ ഹാജരാകാൻ രണ്ട് ദിവസത്തെ സാവാകാശം ജോർജ് തേടി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സാവകാശം തേടിയത്. എന്നാൽ ഇത് സംബന്ധിച്ച കത്തിന് പോലീസ് മറുപടി നൽകിയിരുന്നില്ല. ഇന്ന് രാവിലേയും ഒരു സംഘം പോലീസ് ജോർജിന്റെ വീട്ടിലെത്തിയിരുന്നു. ഇതോടെ ബി ജെ പി പ്രവർത്തകർ വലിയ പ്രതിഷേധമാണ് തീർത്തത്. ഇതിനിടയിലാണ് നേതാക്കള്‍ക്കൊപ്പം മജിസ്ട്രേറ്റിന് മുന്നിൽ പിസി ജോർജ് നേരിട്ട് ഹാജരായത്.
ജനവരി അഞ്ചിന് നടന്ന ചാനൽ ചർച്ചയ്ക്കിടെയായിരുന്നു പി സി ജോർജ് മതവിദ്വേഷ പരാമർശം നടത്തിയത്. ഇന്ത്യയിലെ മുസ്ലീങ്ങൾ മുഴുവൻ വർഗീയവാദികളാണ്. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും അവർ കൊന്നു. മുസ്ലിങ്ങൾ പാകിസ്‌ഥാനിലേക്ക് പോകൂവെന്നാണ് ജോർജ് ചർച്ചയിൽ പറഞ്ഞത്. പരാമർശത്തിൽ യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. മതസ്‌പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ജോർജിനെതിരെ കേസെടുത്തത്…
അതേസമയം നേരത്തേ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ അതിരൂക്ഷവിമർശനമാണ് ഹൈക്കോടതി ജോർജിനെതിരെ ഉയർത്തിയത്.
മുപ്പതുവര്‍ഷത്തോളം എം എല്‍ എ ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി സി ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. മതവിദ്വേഷ പരാമര്‍ശം ആവര്‍ത്തിക്കരുതെന്ന കര്‍ശന ഉപാധിയോടെയാണ് സമാനസ്വഭാവമുള്ള മുന്‍ കേസുകളില്‍ ജാമ്യം അനുവദിച്ചത്. എന്നാൽ ഇതെല്ലാം ലംഘിച്ചുകൊണ്ടാണ് വീണ്ടും വിദ്വേഷ പരാമർശം ജോർജ് നടത്തിയതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നേരത്തേയും മതവിദ്വേഷ പരാമർശങ്ങളുടെ പേരിൽ നിയമനടപടികൾ പി സി ജോർജ് നേരിട്ടിരുന്നു.
