ഗല്‍വാന്‍ സംഘര്‍ഷം സംബന്ധിച്ച ചൈനീസ് വീഡിയോ ; പ്രതികരിക്കുന്നില്ലെന്ന് ഇന്ത്യ

ദില്ലി : കഴിഞ്ഞ വര്‍ഷം നടന്ന ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചൈന പുറത്തുവിട്ട ദൃശ്യങ്ങളോട് തല്‍ക്കാലം പ്രതികരിക്കുന്നില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. സംഘര്‍ഷം ഉണ്ടാക്കിയത് ഇന്ത്യന്‍ സൈനികരാണെന്ന് സൂചിപ്പിക്കുന്ന വിഡിയോയാണ് ചൈന പുറത്തുവിട്ടത്. നാളെ കമാന്‍ഡര്‍തല ചര്‍ച്ച നടക്കാനിരിക്കെയാണ് ചൈനയുടെ പ്രകോപനം.

എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഗല്‍വാന്‍ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ചൈന പുറത്തുവിടുന്നത്. കഴിഞ്ഞ ജൂണില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ വീഡിയോ ആണ് ചൈനീസ് മാധ്യമമായ ഷെയ്ന്‍ ഷിവേയില്‍ പ്രത്യക്ഷപ്പെട്ടത്. സൈനികര്‍ കൊല്ലപ്പെട്ടെന്ന് ആദ്യമായി ചൈന സമ്മതിച്ചതിന് പിന്നാലെയാണ് സംഘര്‍ഷത്തിന്റെ വീഡിയോ പുറത്തുവരുന്നത്.

സംഘര്‍ഷമുണ്ടായി എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് റെജിമെന്റല്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഭൂമി ചൈന കൈയേറിയിട്ടില്ലെന്നും, ഗല്‍വാന്‍ സംഘര്‍ഷത്തില്‍ കുറഞ്ഞത് 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും വടക്കന്‍ മേഖലാ സൈനിക കമാന്‍ഡ് ജനറല്‍ ഓഫീസറും കമാന്‍ഡിങ് ഇന്‍ ചീഫുമായ ലഫ്. ജനറല്‍ വൈ.കെ. ജോഷി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന തരത്തിലാണ് ചൈന ഇന്ന് ദൃശ്യങ്ങള്‍ പുറത്തുവിട്ടതും സൈനികര്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് രംഗത്തെത്തിയതും.

Leave a Reply

Your email address will not be published. Required fields are marked *