സമരം ചെയ്യാനുള്ള അനുമതിക്ക് പോലീസിനു ഫീസ് അടയ്ക്കണമെന്ന ഉത്തരവിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിഷേധിക്കുന്നവരോട് പോലും പണം പിരിക്കുന്ന സർക്കാർ പൈസ ഇല്ലെങ്കിൽ വേറെ പണിക്ക് പോകണമെന്ന് വി ഡി സതീശൻ പറഞ്ഞു.
“പൈസ ഇല്ലെങ്കിൽ പിടിച്ചുപറിക്കോ ബാങ്ക് കൊള്ളക്കോ പോകട്ടെ. സമരം നടത്തുന്നതിന് പ്രതിപക്ഷം ഒരു പൈസ പോലും നൽകില്ല. അതിനു നിയമലംഘനത്തിന് കേസെടുക്കട്ടെ പൈസ കൊടുക്കാത്തതിന്റെ പേരിൽ ഞങ്ങളുടെ വീടുകൾ ജപ്തി ചെയ്യട്ടെ” വി ഡി സതീശൻ പറഞ്ഞു.
“സമരം നടത്തുവാൻ പോലീസിന് പതിനായിരം രൂപ നൽകണം. പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള പ്രവർത്തനത്തിന് 2000 രൂപ നൽകണം. സബ് ഡിവിഷൻ പരിധിയിൽ ആണെങ്കിൽ 4000 രൂപ നൽകണം. സമരം ചെയ്യുന്നതിന് കാശ് പിരിക്കുന്ന കമ്മ്യൂണിസ്റ്റ്കാരാണ് നിലവിലുള്ളത്. വലതുപക്ഷ സർക്കാർ പോലും ഇങ്ങനെ ചെയ്യില്ല. മുദ്രാവാക്യം വിളിച്ച 94 കാരനെ പോലീസിനെ കൊണ്ട് പിടിപ്പിച്ചു. ജനകീയ സമരങ്ങളെ സർക്കാർ ഭയപ്പെടുന്നുണ്ട് ” സതീശൻ കൂട്ടിച്ചേർത്തു.
പൈസ അടച്ച് സമരം ചെയ്യണമെന്ന് പറയുന്നത് പ്രാകൃതമാണ്. കണ്ടതിനു പിടിച്ചതിനും പ്രതിപക്ഷത്തിനെ പിണറായി സർക്കാർ കേസെടുക്കുകയാണെന്നും കോടിക്കണക്കിന് രൂപയാണ് പിഴയായി വാങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു.

 
                                            