ഇടത് പക്ഷത്തെ എങ്ങനെയും തറപറ്റിക്കുക എന്ന ലക്ഷ്യത്തോടെ പിവി അൻവർ കുറച്ച് കാലങ്ങളായി തുടരുന്ന നാടകങ്ങൾ സിപിഎമ്മിനെ വല്ലാതെ പ്രതിരോധത്തിൽ ആക്കിയിരുന്നു.. സിപിഎമ്മിന്റെ പ്രമുഖ നേതാവ് തന്നോടൊപ്പം ചേരുന്നു എന്ന പ്രഖ്യാപനം പോലും അൻവർ നടത്തിയിരുന്നു.. സിപിഎം നേതാവ് എന്ന അടയാളം മാത്രം അൻവർ പുറത്ത് വിട്ടതോടെ, ആ നേതാവ് സുരേഷ് കുറുപ്പ് ആയിരിക്കാം എന്ന് വരെ വ്യാഖ്യാനങ്ങൾ പുറത്ത് വന്നിരുന്നു.. എന്നാൽ ഇന്നത്തെ സജി മഞ്ഞക്കടമ്പലിന്റെ തൃണമൂൽ പ്രവേശനം യഥാർത്ഥത്തിൽ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.. അക്ഷരാർത്ഥത്തിൽ ഇരുട്ടടി ആയത്, ബിജെപിക്കുമാണ്..
സജി മഞ്ഞക്കടമ്പന്റെ കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടി എൻഡിഎ മുന്നണിയിൽ നിന്നാലോ, പോയാലോ അത് ബിജെപിക്ക് ഒരു ചുക്കുമല്ല എന്നത് സത്യം.പക്ഷേ സജി മഞ്ഞക്കടമ്പൻ മുന്നണിയിൽ പ്രവേശനം നേടി 3 മാസം തികയും മുൻപ് മുന്നണിക്ക് പുറത്തേക്ക് പോകുമ്പോൾ ബിജെപിയെ സംബന്ധിച്ച് രാഷ്ട്രീയമായി അതിനൊരു ശരികേടുണ്ട്. മൂന്നുമാസം തികച്ച് മുമ്പ് മുന്നണിയിൽ നിൽക്കാത്ത ഒരു തട്ടിക്കൂട്ട് പാർട്ടിയെ ഘടക കക്ഷിയായി അംഗീകരിച്ചതിന്റെ മാനക്കേട് ചില്ലറയല്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ആയിരുന്നു അന്ന് കേരള കോൺഗ്രസ്- ജോസഫ് വിഭാഗം ജില്ലാ പ്രസിഡണ്ടും യുഡിഎഫ് ജില്ലാ ചെയർമാനുമായിരുന്ന സജിയും പാർട്ടിയും മുന്നണി വിട്ടു കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടി രൂപീകരിച്ച് ബിജെപിയുമായി സഹകരിക്കാൻ തീരുമാനിച്ചത്.
തെരഞ്ഞെടുപ്പിന് ശേഷം സജിയുടെ പാർട്ടിയെ എൻഡിഎ ഘടക കക്ഷിയായി ബിജെപി അംഗീകരിക്കുകയും ചെയ്തു. bപക്ഷേ ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ളവർ തെരഞ്ഞെടുപ്പിന് മുൻപ് നൽകിയ ഓഫറുകൾ പാലിക്കാതെ വന്നതോടെ ആയിരിക്കാം സജി മുന്നണി വിടാൻ തീരുമാനിച്ചത്. റബർ ബോർഡ് ചെയർമാൻ പദവി ഉൾപ്പെടെയായിരുന്നു സജി പ്രതീക്ഷിച്ചത്. പക്ഷേ സജിയുടെ പാർട്ടിയുഎ വലുപ്പം നോക്കി മാത്രം പദവി എന്നതായിരുന്നു ബിജെപി നിലപാട്. അങ്ങനെയെങ്കിൽ ഏതെങ്കിലും റബർ ഉത്പാദക സംഘമായ ആർ.പി. എസ് കൊണ്ട് സജിക്ക് തൃപ്തിപ്പെടേണ്ടി വരുമായിരുന്നു. അങ്ങനെയാണ് കുന്നോളം സ്വപ്നങ്ങളുമായി ബിജെപി ചേരിയിലേയ്ക്ക് ചെന്ന സജിക്ക് അവിടം മടുത്തത്. പോരാത്തതിന് പൂഞ്ഞാറിൽ നിന്നും പിസി ജോർജും മകൻ ഷോൺ ജോർജും കൂടി ബിജെപിയിൽ ചേർന്നതോടെ സജിക്കല്ല ഒരു മാതിരി അന്തസോടെ ആർക്കും അവർക്കൊപ്പം സഹകരിക്കാൻ പറ്റാത്ത സ്ഥിതിയും വന്നു.
ഇതോടെ, പി.വി. അൻവർ നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസിലേക്ക് ആണ് സജിയുടെ പുതിയ രംഗ പ്രവേശനം. ഒരു വർഷത്തിന് ഇടയിൽ മൂന്നാമത്തെ പാർട്ടിയും രണ്ടാമത്തെ മുന്നണിയും. തൃണമൂൽ കോൺഗ്രസിന് യുഡിഎഫ് സഖ്യകക്ഷിയായി അംഗീകാരം കിട്ടിയാൽ സജി വീണ്ടും യുഡിഎഫിലാകും. ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ഇനി യുഡിഎഫിലേക്ക് ഇല്ലെന്ന് സജി വ്യക്തമാക്കിയിരുന്നതാണെങ്കിലും ആ വാക്കും ഇപ്പോൾ പാഴാകും. ഇതിനിടെ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ സജിയുടെ പാർട്ടി വിട്ടു പോയിരുന്നു.
ദിവസക്കൂലിക്ക് ജോലി ചെയ്ത് ജീവിക്കുന്നവരായിരുന്നു സജിയുടെ ഒപ്പം ഉണ്ടായിരുന്നത്. ഇനിയും ഈ പാർട്ടിയുമായി അങ്ങനെ നടന്നാൽ വീട്ടിൽ തീ പുകയില്ലെന്ന് കണ്ടതോടെയാണ് അവർ പ്രവർത്തനം നിർത്തിയത്. ഇതോടെ പാർട്ടി മൂന്നോട്ടു കൊണ്ടുപോകാനാവാത്ത സ്ഥിതിയിലായിരുന്നു സജി.
