കോട്ടയം: സരിതാ നായരും മുൻ എം എൽ എ പി സി ജോര്‍ജുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്ന സംഭവത്തിൽ പ്രതികരിച്ച് പി സി ജോർജ്. സരിതയെ തനിക്ക് എട്ടുകൊല്ലത്തെ പരിചയമുണ്ടെന്നും തന്നെ നശിപ്പിച്ച രാഷ്ട്രീയ നരാധമന്‍മാര്‍ക്കെതിരേ പോരാടുന്ന പെണ്‍കുട്ടിയാണ് അവരെന്നും പി.സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സരിതയെ കൊച്ചുമകളെന്ന നിലയില്‍ ‘ചക്കരക്കൊച്ചേ’യെന്നാണ് വിളിക്കുന്നതെന്നും താനുമായി നല്ല ബന്ധമുള്ള ആളാണ് സരിത എന്നും പി സി ജോർജ് പറഞ്ഞു. സ്വപ്‌ന സുരേഷ് തന്നെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ ഫെബ്രുവരി മാസം കാണാന്‍ വന്നിരുന്നു . നടന്ന സംഭവങ്ങളെല്ലാം എഴുതി നല്‍കി, എഴുത്ത് വായിച്ചപ്പോള്‍ ഏറെ വിഷമം തോന്നിയെന്നും സ്വപ്‌നയുടെ കത്ത് പുറത്തുവിട്ടുകൊണ്ട് പി.സി ജോര്‍ജ് പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാംപ്രതിയാകേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കറന്‍സി കടത്തിയതും അതേ ബാഗില്‍ തിരിച്ചുവരുമ്പോള്‍ സ്വര്‍ണം കടത്തിയതും. 30 കിലോ സ്വര്‍ണമാണ് പിടിച്ചത്. എന്നിട്ട് പ്രതിയായത് ശിവശങ്കറും സരിത്തുമാണെന്നും അദ്ദേഹം വിമർശിച്ചു.
