വിവാദ സിലബസ്സ് പ്രശ്‌നം നിറഞ്ഞതാണെന്നതു തന്നെയാണ് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കാഴ്ചപ്പാട്; മന്ത്രി ആര്‍ ബിന്ദു

കണ്ണൂര്‍: വിവാദമായ സിലബസ്സ്, പ്രശ്‌നം നിറഞ്ഞതാണെന്നതു തന്നെയാണ് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കാഴ്ചപ്പാടെന്ന് മന്ത്രി ആര്‍ ബിന്ദു. രാഷ്ട്രീയചിന്ത എന്നാല്‍ മതജാതിബദ്ധമായ ചിന്തയാണെന്ന കാഴ്ചപ്പാടിലാണ് സിലബസ്സ് തയ്യാറാക്കിയിട്ടുള്ളത് എന്ന് പ്രഥമദൃഷ്ട്യാതന്നെ സംശയിക്കാന്‍ ഇട നല്‍കുന്ന വിധത്തിലാണ് സിലബസിലെ നല്ലൊരു ഭാഗം. മറ്റു പല കാഴ്ചപ്പാടുകള്‍ക്കും അതില്‍ ഇടം നല്‍കിയിട്ടില്ല എന്ന് മന്ത്രി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ത്യന്‍ രാഷ്ട്രീയചിന്തയിലെ എല്ലാ ധാരകളും വിമര്‍ശനാത്മകമായി പരിശോധിക്കാനും നിഗമനങ്ങളില്‍ എത്താനും കുട്ടികള്‍ക്ക് കഴിവ് നല്‍കാന്‍ ഉതകുന്നതാകണം സിലബസ്. ചില പരികല്പനകള്‍ തമ്മില്‍ മാത്രമുള്ള സംവാദത്തിലൂടെ രാഷ്ട്രീയചിന്തയെ പരിചയപ്പെടുത്തുന്നത് പരിമിതിയാണ്. വിജ്ഞാനവിപുലീകരണത്തിന് വേണ്ടി നിലകൊള്ളേണ്ട സിലബസ് അങ്ങനെ ആയിക്കൂടാ.

വര്‍ഗ്ഗീയവിഭജന അജണ്ടകള്‍ക്ക് ശക്തി കിട്ടാന്‍ സിലബസുകള്‍ കാരണം ആയിക്കൂടെന്ന സാമൂഹ്യകാഴ്ചപ്പാടും സര്‍ക്കാരിനുണ്ട്. സെക്യുലര്‍ ഇടമായി തുടരേണ്ട ക്‌ളാസ്സുറൂമുകളെ വിഭാഗീയചിന്തകളുടെ വേദിയാക്കുന്നത് അപകടകരമാകും.

വിമര്‍ശനാത്മകപഠനത്തിനായിപോലും വര്‍ഗ്ഗീയ നിലപാടുകളുള്ള ലേഖനങ്ങള്‍ ഔദ്യോഗിക സിലബസ്സിന്റെ ഭാഗമാകുന്നത് ദോഷം ചെയ്യും. ഭരണഘടനാമൂല്യങ്ങള്‍ക്ക് വിരുദ്ധമായ കൃതികള്‍ സിലബസ്സില്‍ ഉണ്ടാകുന്നത് ശരിയല്ല. ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഈ കാഴ്ചപ്പാടുകള്‍ സര്‍വ്വകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് അവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അവരുടെ ഭാഗത്തുനിന്നുള്ള പുനരാലോചന അറിയിച്ചിട്ടുണ്ടന്നും മന്ത്രി പറഞ്ഞു.

സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍, അവര്‍ക്കുള്ള ജനാധിപത്യപരമായ സ്വയംഭരണാവകാശം മറന്ന് ഇടപെടല്‍ ഞങ്ങളുടെ കാഴ്ചപ്പാടല്ല. അതിനാല്‍, പൊതുസംവാദത്തിലേക്ക് വന്ന വിഷയം പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ സിലബസില്‍ മാറ്റങ്ങള്‍ വരുത്തുമെന്നുമുള്ള സര്‍വ്വകലാശാലയുടെ മറുപടിയെ വിശ്വാസത്തിലെടുക്കുകയാണ്. അവരുടെ നടപടികള്‍ വരട്ടെ. സിലബസിന്റെ സാമൂഹ്യകാഴ്ചപ്പാട് കൈവിടുന്ന സമീപനങ്ങള്‍ ഉണ്ടായാല്‍ ഉന്നതവിദ്യാഭ്യാസവകുപ്പ് തിരുത്തുമെന്നതില്‍ ഒരു സംശയവും വേണ്ടന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *