തിരുവനന്തപുരം: വിവാദ മരംമുറി ഉത്തരവിന് പിന്നില്‍ മുന്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ഉത്തരവിറക്കാന്‍ റവന്യൂ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത് മന്ത്രിയാണെന്ന് വ്യക്തമാകുന്ന തെളിവുകള്‍ പുറത്ത്.. റെവന്യൂ പട്ടയഭൂമിയിലെ മരംമുറിക്കുന്നതിന് നിയമവകുപ്പിന്റെയും അഡീഷണല്‍ എജിയുടെയും നിര്‍ദ്ദേശം വേണം. എന്നാല്‍ ഉത്തരവിറക്കാന്‍ അവരില്‍ സമ്മര്‍ദ്ദം ചെലുത്തിയത് മന്ത്രിതന്നെയാണ്.
പട്ടയഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിനും വനംവകുപ്പ് അന്ന് എതിരായിരുന്നില്ല. എന്നാല്‍ ചന്ദനം, ഈട്ടി, തേക്ക്, കരിമരം തുടങ്ങിയ രാജകീയ മരങ്ങള്‍ മുറിക്കാന്‍ സാധിക്കില്ല അത് സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാണ് എന്ന നിലപാടാണ് വനംവകുപ്പ് സ്വീകരിച്ചത്. തുടര്‍ന്ന് റവന്യൂവകുപ്പിന്റെ അഭിപ്രായം അറിയാനുളള നിര്‍ദേശം തേടിയിരുന്നു.
2020 ഒക്ടോബര്‍ അഞ്ചിന് ചന്ദ്രശേഖരന്‍ നല്‍കിയ കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. രാജകീയ മരങ്ങള്‍ മുറിക്കാനാവില്ലെന്ന നിയമവ്യവസ്ഥ മറികടക്കാനാണ് ഉത്തരവിറക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഉത്തരവില്‍ മരങ്ങള്‍ മുറിക്കുന്നതിന് ആരുടെയും അനുവാദം വാങ്ങേണ്ട ആവശ്യമില്ലെന്നും മരംമുറി തടയുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
