രാഹുലിന്റെ ശനിദശ എന്ന് മാറും ?

മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ ഗുജറാത്ത് ഹൈക്കോടതി രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളി. അപ്പീല്‍ തള്ളിയതില്‍ അതിശയമില്ലെന്ന് കോണ്‍ഗ്രസ്. രാഹുലിനെ ശിക്ഷിച്ചു കൊണ്ടുള്ള സൂറത്ത് കോടതിയുടെ വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. ശിക്ഷാവിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു. രാഹുലിന്റെ അപ്പീല്‍ തള്ളിയതിനു പിന്നാലെ എഐസിസി ആസ്ഥാനത്ത് വന്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ ഒത്തുകൂടി.

വര്‍ത്തമാന കാലത്ത് ഗുജറാത്തില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. അപ്പീല്‍ തള്ളിയതില്‍ അതിശയമില്ല. വിധി എഴുതുന്നവരും അതിനു കളമൊരുക്കുന്നവരും ഒന്നോര്‍ക്കണം. ഇതിനെയെല്ലാം തരണം ചെയ്യാന്‍ രാഹുലിനു കഴിയും. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കും. ഈ വിധി കൊണ്ട് രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാനുള്ള ദൗത്യത്തില്‍ നിന്ന് ഒരിഞ്ചു പോലും പിറകോട്ടു പോകില്ല. ജനങ്ങളെ ഒന്നിപ്പിക്കാനുള്ള ദൗത്യം പൂര്‍വാധികം ശക്തിയോടെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും മുന്നോട്ടു കൊണ്ടുപോകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കോഴിക്കോട്ട് പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയിട്ട് അദ്ദേഹം വീട്ടില്‍ പേടിച്ചിരുന്നോ? വിധി രാഷ്ട്രീയ തിരിച്ചടിയല്ല .കോണ്‍ഗ്രസിന് കിട്ടുന്ന അവസരമാണ്. ഇന്ത്യയിലെ ജനങ്ങള്‍ വിഡ്ഢികളല്ല. പരാതിക്കാരന്‍ തന്നെ ഹൈക്കോടതിയില്‍ പോയി നിര്‍ത്തിവയ്പ്പിച്ച കേസാണിത്. അദാനി – മോദി ബന്ധം തുറന്നു കാട്ടിയപ്പോഴാണ് കേസ് തുടങ്ങിയത്. അദാനി ഇത്രയും ശക്തനാണെന്ന് അറിയില്ലായിരുന്നു. സുപ്രീം കോടതിയില്‍ കോണ്‍ഗ്രസിന് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അതേസമയം, ഗുജറാത്ത് ഹൈക്കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നതായി പരാതിക്കാരനായ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി പ്രതികരിച്ചു. രാഹുല്‍ സ്ഥിരമായി ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കുന്നുവെന്ന ഹൈക്കോടതി നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍, അക്കാര്യത്തില്‍ രാഹുല്‍ തന്നെ ശ്രദ്ധിക്കണമെന്നും പൂര്‍ണേഷ് മോദി ചൂണ്ടിക്കാട്ടി.

രാഹുല്‍ സ്ഥിരമായി തെറ്റുകള്‍ ആവര്‍ത്തിക്കുന്നുവെന്ന നിരീക്ഷണത്തോടെയാണ്, സൂറത്ത് കോടതിയുടെ വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചത്. രാഹുലിനെതിരെ സമാനമായ പരാതികളും പത്തോളം ക്രിമിനല്‍ കേസുകളും നിലവിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചതോടെ, എംപി സ്ഥാനത്തുനിന്നുള്ള രാഹുലിന്റെ അയോഗ്യത തുടരും. മാത്രമല്ല, അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ മത്സരിക്കാനും സാധിക്കില്ല.

2019 ലോക്സഭാ പ്രചാരണത്തിനിടെ കര്‍ണാകയിലെ കോലാറില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് ബിജെപി എംഎല്‍എയും മുന്‍ ഗുജറാത്ത് മന്ത്രിയുമായ പൂര്‍ണേഷ് മോദി രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ലളിത് മോദി, നീരവ് മോദി തുടങ്ങിയവരെ പരാമര്‍ശിച്ച്, എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ടെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചതാണ് കേസിന് ആധാരം. മാര്‍ച്ച് 23ന്, സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിനെ ശിക്ഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *