തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആകെ 2028 സ്കൂളുകളിലായി 3,61,901 പേർ പരീക്ഷ എഴുതിയതിൽ 3,02,865 പേർ ഉന്നത വിയം നേടി. വിജയശതമാനം 83.87 ശതമാനം. കഴിഞ്ഞ വർഷം 87.94 ശതമാനമായിരുന്നു വിജയശതമാനം. ജൂലൈ 25 മുതൽ സേ പരീക്ഷ നടത്തും.20 ദിവസം കൊണ്ട് ടാബുലേഷൻ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കാനായെന്ന് മന്ത്രി പറഞ്ഞു.
ആകെ 4,22,890 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗ്രേസ് മാർക്ക് ഒഴിവാക്കിയിരുന്നു. വിജയശതമാനം: സയൻസ് – 86.14%, ഹുമാനിറ്റീസ് – 76.65 %, കൊമേഴ്സ് – 85.69 %. സർക്കാർ സ്കൂളുകളിൽ 81.72 ശതമാനമാണ് വിജയം. എയിഡഡ് സ്കൂളുകളിൽ 86.02 ശതമാനവും അൺ എയിഡഡ് സ്കൂളുകളിൽ 81.12 ശതമാനവുമാണ് വിജയം.
വിജയശതമാനത്തിൽ കോഴിക്കോട് ജില്ലയാണ് മുന്നിൽ – 87.79 ശതമാനം. കുറവ് വയനാട് ജില്ലയിൽ – 75.07 ശതമാനം. 78 സ്കൂളുകള്‍ 100 ശതമാനം വിജയം നേടി. കഴിഞ്ഞ വർഷം ഇത് 136 ആയിരുന്നു. കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിൽ.
