പാലത്തിന്റെ നിർമ്മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടുണ്ടോ? തകരാറിനുത്തരവാദി പൊതുമരാമത്ത് മന്ത്രിയോ? പരിഹാസവുമായി പി കെ ഫിറോസ്

കോഴിക്കോട്: കുളിമാട് പാലം നിർമാണത്തിനിടെ തകർന്നു വീണ സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിനെതിരെ വിമർശനവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് രം​ഗത്ത്.

ഒരുപാട് ചോദ്യങ്ങൾക്ക് ഇടതുപക്ഷ സർക്കാ‌ർ മറുപടി നൽകേണ്ടി വരും. പാലത്തിന്റെ നിർമ്മാണത്തിൽ നടന്ന അഴിമതിയെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തുമോയെന്നും പി കെ ഫിറോസ് ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു. ഈ പാലത്തിന്റെ നിർമ്മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് അദ്ദേഹം പരിഹസിച്ചു.

ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യാനിരുന്ന കൂളിമാട് പാലം തകർന്നിരിക്കുന്നു. 29 കോടിയുടെ പദ്ധതിയാണ്. ഇടതുപക്ഷ സർക്കാർ ഉത്തരം പറയേണ്ട ചോദ്യങ്ങൾ പലതാണ്. ഈ പാലത്തിന്റെ നിർമ്മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടുണ്ടോ? പാലത്തിന്റെ തകരാറിനുത്തരവാദി പൊതുമരാമത്ത് മന്ത്രിയാണോ?അങ്ങനെയെങ്കിൽ ഇക്കഴിഞ്ഞ പൊതുമരാമത്ത് മന്ത്രിയാണോ ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രിയാണോ? പാലത്തിന്റെ നിർമ്മാണത്തിൽ നടന്ന അഴിമതിയെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തുമോ? മന്ത്രിയെ അറസ്റ്റ്‌ ചെയ്യുമോ? പഴയ എസ്.എഫ്.ഐക്കാരായ മാദ്ധ്യമസിങ്കങ്ങളുടെ ന്യായീകരണ സിദ്ധാന്തത്തിന് കാത്തിരിക്കുന്നു.

കഴിഞ്ഞ ദിവസം രാവിലെ ഒൻപതു മണിയോടെയാണ് കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാർ പുഴയ്ക്ക് കുറുകെ നിർമിക്കുന്ന കുളിമാട് പാലത്തിന്റെ കോൺക്രീറ്റ് ബീമുകൾ തകർന്നു വീണത്. സംഭവത്തെകുറിച്ച് അന്വേഷിക്കാൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നി‌ർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *