ദില്ലി: എൻ ഐ എയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. പത്രം വായിക്കുന്നവർ പോലും എൻഐഎയ്ക്ക് പ്രശനക്കാരാണോയെന്ന് കോടതി ചോദിച്ചു. യുഎപിഎ കേസുമായി ബന്ധപ്പെട്ട് സഞ്ജയ് ജെയിന് എന്നയാൾക്ക് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. ഇതിനെതിരെ എൻഐഎ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എൻഐഎ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് രമണ അധ്യക്ഷനായ ബെഞ്ച് തള്ളി.
2018 ലാണ് മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എൻഐഎ ജെയ്നിനെ കസ്റ്റഡിയിൽ എടുത്തത്. ജാര്‍ഖണ്ഡിലെ മാവോയിസറ്റ് വിഭാഗമായ തൃത്യ പ്രസ്തുതി കമ്മിറ്റി ഭീഷണിപ്പെടുത്തി പണം പിരിപ്പിക്കുന്നതുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കേസ്. ജെയ്നിന് എതിരെ യുഎപിഎ പ്രകാരമായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ നിരോധിത മാവോയിസ്റ്റ് സംഘടനയുടെ നേതാവിനെ സന്ദർശിക്കുകയും പണമോ, ലെവിയോ നൽകുകയും ചെയ്തുവെന്ന കാരണത്താൽ യുഎപിഎ നിയമം നിലനിൽക്കുമോ എന്ന കാര്യത്തിൽ സംശയ പ്രകടിപ്പിച്ച ജാർഖണ്ഡ് ഹൈക്കോടതി 2021 ൽ ജെയ്നിന് ജാമ്യം അനുവദിക്കുകയായിരുന്നു.
