കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷണമല്ലേ വേണ്ടതെന്ന് ഹൈക്കോടതി

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷണമല്ലേ ഉചിതമെന്ന് ഹൈക്കോടതി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുരേഷ് എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സി.ബി.ഐക്കും ഇ.ഡിക്കും ക്രൈംബ്രാഞ്ചിനും നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

നിലവില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ അന്വേഷണം നടത്തുന്നത്. എന്നാല്‍ നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പുനടന്ന സംഭവത്തില്‍ ഒരു കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമല്ലേ എന്നാണ് കോടതിയുടെ ചോദ്യം. ഈ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം മാത്രം പര്യാപ്തമാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. കേസിലെ അന്വേഷണ പുരോഗതി സമര്‍പ്പിക്കാനും സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

തട്ടിയെടുത്ത പണം ഉപയോഗിച്ച് കേരളത്തിനകത്തും പുറത്തുമായി പ്രതികള്‍ ഭൂമി വാങ്ങിക്കൂട്ടി എന്ന ആരോപണവുമുണ്ട്. കുറ്റകൃത്യത്തിന്റെ ഭാഗമായ പണം മറ്റ് ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ച സാഹചര്യത്തില്‍ കേസില്‍ ഇഡിയുടെ അന്വേഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഇ.ഡിക്ക് നോട്ടീസയയ്ക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *