പാർട്ടി സമ്മേളനങ്ങൾക്ക് തുടക്കമായി ഇടത് സ്വതന്ത്ര എംഎൽഎ ആയിരുന്ന പിവി അൻവർ തുറന്നുവിട്ട ആരോപണങ്ങളിൽ മുഖ്യമന്ത്രിയും പാർട്ടിയും ഒരുവേള പതറിയെങ്കിലും പിന്നീടുള്ള നീക്കങ്ങൾ ചടുലമായിരുന്നു. അൻവർ തുറന്നുവിട്ട പുകമറകളിൽ നേതാക്കൾ കുടുങ്ങാതിരിക്കാനായിരുന്നു ആദ്യ ജാഗ്രത. അൻവറിന് പിന്നിൽ പാർട്ടിയിലെ വമ്പൻ സ്രാവുകൾ ഉണ്ടായിരുന്നെന്നും അവർ എന്താണ് ലക്ഷ്യം വയ്ക്കുന്നതെന്നും പിണറായി വിജയന് വ്യക്തമായിരുന്നു.
അതിനാൽ തന്നെ അവരെ സംശയമുനയിൽ നിർത്തിക്കൊണ്ടുതന്നെ സമ്മേളന നടത്തിപ്പിൽ ഇടപെടുകയായിരുന്നു അദ്ദേഹം. ഇതോടെ പി ജയരാജൻ, എംവി ജയരാജൻ, എംവി ഗോവിന്ദൻ ഉൾപ്പെടെ തനിക്കെതിരെ നീങ്ങാൻ ശേഷിയുള്ള നേതൃനിരയെ സൂക്ഷ്മമായി നിരീക്ഷിച്ചുതന്നെ മുന്നോട്ടുപോയി.
ജില്ലാ സമ്മേളനങ്ങളിൽ മിക്കവയിലും നേരിട്ട് പങ്കെടുത്തത് പിണറായി തന്നെ. ഇതോടെ സമ്മേളന ചർച്ചകളിൽ സർക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരെ വിമർശനങ്ങൾ ഉയരുന്നത് തടയാൻ അദ്ദേഹത്തിനായി. ജില്ലാ സമ്മേളനങ്ങളിൽ സംസ്ഥാന സെക്രട്ടറി മറുപടി പറയേണ്ടിടത്ത് പല ജില്ലകളിലും ചർച്ചകൾക്ക് മറുപടി പറഞ്ഞതും പിണറായി തന്നെ.
ജില്ലാ തെരഞ്ഞെടുപ്പുകളിൽ ഇതോടെ അദ്ദേഹം ആധിപത്യം സ്ഥാപിച്ചു. ജില്ലാ സെക്രട്ടറിമാരിൽ ഏറിയ പങ്കും വിശ്വസ്തരായി. ഗോവിന്ദനെ പിണക്കാതിരിക്കാൻ പത്തനംതിട്ടയിൽ രാജു എബ്രാഹം പോലെ അദ്ദേഹം പറഞ്ഞവയും പരിഗണിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ മന്ത്രി മുഹമ്മദ് റിയാസിൻറെ ഇഷ്ടക്കാർക്കായിരുന്നു പരിഗണന ലഭിച്ചത്.
ഇടയ്ക്ക് പാർട്ടിയുമായി ഇടഞ്ഞ് ഒരുകാൽ പുറത്തേയ്ക്ക് വച്ച ഇപി ജയരാജനെ അനുനയിപ്പിച്ച് ഒപ്പം നിർത്തി. ഇതോടെ പ്രായപരിധിയിലടക്കം ഇളവ് അനുവദിച്ച് ഇപിയെ വീണ്ടും പാർട്ടിയിൽ സജീവമാക്കും.അങ്ങനെ സംസ്ഥാന സമ്മേളനത്തിൻറെ പൂർണ നിയന്ത്രണമാണ് പിണറായി കൈക്കലാക്കിയിരിക്കുന്നത്. ഇതോടെ സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും ഇനി പിണറായിയുടെ വിശ്വസ്തർ ഇടം പിടിക്കും, റിയാസിൻറെയും.
സംസ്ഥാന സെക്രട്ടറി പദവിയിൽ എംവി ഗോവിന്ദൻ തുടരും. അതും പിണറായിയുടെകൂടി കനിവോടെ. അതിനാൽതന്നെ തുടർച്ചയായ മൂന്നാം വട്ടവും നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ നയിക്കുക മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ എന്ന കാര്യത്തിൽ സംശയമില്ല. മൂന്നാം പിണറായി സർക്കാർ എന്ന ലക്ഷ്യത്തിലൂന്നിയാണ് കൊല്ലം സംസ്ഥാന സമ്മേളനവും ആരംഭിക്കുന്നത്. അജണ്ടയും അതുതന്നെ.
