ഇലോൺ മസ്ക്കിന്റെ സ്പെയ്സ് എക്സുമായി കരാർ ഒപ്പിട്ടിരിക്കുകയാണ് എയർടെൽ. എയർടെൽ വഴി ബിസ്സിനസ് ഉപഭോക്താക്കൾക്കും സ്റ്റാർലിങ്ക് സേവനങ്ങൾ ഉറപ്പാക്കുന്നതിനും ഗ്രാമപ്രദേശങ്ങളിൽ കണക്ട്വിറ്റി സുഗമമാക്കുന്നതിനും ഇതിലൂടെ കഴിയുമെന്ന് എയർടെൽ. സ്പെയ്സ് എക്സുമായി രാജ്യത്ത് ഒപ്പ് വയ്ക്കുന്ന ആദ്യ കരാറാണ് ഇത്. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്കിന്റെ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ എത്തിക്കുന്നതിനായാണ് ഈ പുതിയ കരാർ.
കഴിഞ്ഞ വർഷമായിരുന്നു സ്പെയ്സ് എക്സിന്റെ സാറ്റ്ലൈറ്റ് ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പദ്ധതിയിടുന്നതായി സ്പേസ് എക്സ് സിഇഒ ഇലോൺ മസ്‌ക് വെളിപ്പെടുത്തിയിരുന്നു. അതിന്റെ ഭാഗമായി യു എസിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മസ്‌ക് കൂടിക്കാഴ്ചയും നടത്തിയിരുന്നു. സ്റ്റാർലിങ്ക് ഇതിനകം 56-ലധികം രാജ്യങ്ങളിലേക്ക് സാറ്റ്ലൈറ്റ് ഇന്റർനെറ്റ് ആക്‌സസ് കവറേജ് നൽകുന്നുണ്ട്. സ്ട്രീമിംഗ്, ഓൺലൈൻ ഗെയിമിംഗ്, വീഡിയോ കോളുകൾ എന്നിവയും മറ്റും പിന്തുണയ്ക്കാൻ കഴിവുള്ള ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നൽകുന്നതിന് ലോ എർത്ത് ഓർബിറ്റ് ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ഉപഗ്രഹസമൂഹമാണ് സ്റ്റാർലിങ്ക്.
സ്റ്റാർലിങ്ക് ഉപഗ്രസമൂഹത്തിൽ ആയിരക്കണക്കിന് ചെറിയ ഉപഗ്രഹങ്ങൾ ഉണ്ട്, ഓരോന്നിനും ഏകദേശം 260 കിലോഗ്രാം അതായത് 570 പൗണ്ട് ഭാരമുണ്ട്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 550 കിലോമീറ്റർ ഉയരത്തിൽ താരതമ്യേന താഴ്ന്ന ഭ്രമണപഥത്തിലാണ് ഈ ഉപഗ്രഹങ്ങൾ വിന്യസിച്ചിരിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തിന് മുകളിൽ വിന്യസിച്ചിരിക്കുന്ന ധാരാളം ഉപഗ്രഹങ്ങളും അവയുടെ തന്ത്രപ്രധാനമായ സ്ഥാനവും വിശാലമായ കവറേജ് ഏരിയ ഉറപ്പാക്കാനും ഇന്റർനെറ്റ് കണക്ഷനുകളിലെ കാലതാമസം കുറയ്ക്കാനും ഉപയോക്താക്കൾക്ക് ഉയർന്ന വേഗതയും കുറഞ്ഞ ലേറ്റൻസി ഇന്റർനെറ്റ് സേവനവും നൽകാനും സ്റ്റാർലിങ്കിനാകും.

 
                                            