ലഖ്‌നൗ: ഉത്തർപ്രദേശില്‍ മദ്രസകൾക്കുള്ള ഗ്രാന്റ് വെട്ടിക്കുറച്ച് യോഗി ആദിത്യനാഥ് സർക്കാരിന്റെ പരിഷ്കാരം. പുതിയ മദ്രസകളെ ഗ്രാന്റ് പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള നിർദേശത്തിന് യോഗി മന്ത്രിസഭ അംഗീകാരം നൽകി. അഖിലേഷ് യാദവ് യു.പി മുഖ്യമന്ത്രിയായിരുന്ന സമയത്ത് ആരംഭിച്ച മദ്രസാ ഗ്രാന്റാണ് ഇപ്പോൾ യോഗി ആദിത്യനാഥ് നിർത്തലാക്കിയിരിക്കുന്നത്.
യു.പിയിലെ മദ്രസകൾ ആധുനികവൽക്കരിക്കുമെന്ന് മന്ത്രിമാർ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ നടപടി. മദ്രസകളിൽ ദേശീയഗാനം ആലപിക്കുന്നത് നിർബന്ധമാക്കിയും അടുത്തിടെ ഉത്തരവിറങ്ങിയിരുന്നു. ഔദ്യോഗിക കണക്കുപ്രകാരം 16,461 മദ്രസകളാണ് യു.പിയിലുള്ളത്. ഇതിൽ 558 മദ്രസകൾക്ക് സർക്കാർ ധനസഹായം നൽകിവരുന്നുണ്ട്. കഴിഞ്ഞ യു.പി സർക്കാർ ബജറ്റിൽ മദ്രസ ആധുനികവൽക്കരണ പദ്ധതിക്കായി 479 കോടതി രൂപ വകയിരുത്തിയിരുന്നു.
