ഉദയ്പൂർ: ബിജെപി ഭരണത്തിൽ രജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തരം അതിക്രമങ്ങൾ നടക്കുന്നെന്നും മഹാത്മാ ഗാന്ധിയുടെ ഘാതകരെ ബിജെപി മഹത്വവൽക്കരിക്കുകയാണെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോൺഗ്രസ് പാർട്ടിയുടെ പുനരുജ്ഞീവന ചർച്ചകൾക്കായുള്ള ചിന്തൻ ശിബിരത്തിന് രാജസ്ഥാനിലെ ഉദയ്പൂരിൽ തുടക്കം കുറിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.
‘പരമാവധി ഭരണം മിനിമം ഗവൺമെന്റ് എന്ന മുദ്രാവാക്യം കൊണ്ട് പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും എന്താണ് അർത്ഥമാക്കുന്നതെന്ന് ഇപ്പോൾ വേദനയോടെ മനസിലാക്കുന്നു, രാജ്യത്തെ സ്ഥിരമായി ധ്രുവീകരണത്തിൽ നിർത്തുക, ഭയത്തിലും അരക്ഷിതാവസ്ഥയിലും നിരന്തരം ജീവിക്കാൻ ആളുകളെ നിർബന്ധിക്കുക, നമ്മുടെ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായ ന്യൂനപക്ഷങ്ങളെ ക്രൂരമായി ലക്ഷ്യം വെക്കുകയും ഇരയാക്കുകയും പീഡിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിനർത്ഥം,’ കോൺഗ്രസ് അധ്യക്ഷ വ്യക്തമാക്കി.
‘ബിജെപിയുടെയും ആർഎസ്എസിന്റെയും അതിന്റെ അനുബന്ധ സംഘടനകളുടെയും നയങ്ങളുടെ ഫലമായി രാജ്യം അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികൾ ചർച്ച ചെയ്യാൻ ചിന്തൻ ശിബിർ നമുക്ക് അവസരം നൽകുന്നു. മുന്നിലുള്ള നിരവധി ദൗത്യങ്ങളെക്കുറിച്ച് ആലോചന നടത്താനുള്ള അവസരമാണിത്. ദേശീയ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചയും പാർട്ടിയുടെ സംഘടനാ ഘടനയെക്കുറിച്ചുള്ള ആലോചനയും നടത്താനുള്ള അവസരം കൂടിയാണിത്,’ സോണിയ ഗാന്ധി പറഞ്ഞു.സംഘടനയിൽ മാറ്റങ്ങൾ ഈ സമയത്തെ ആവശ്യമാണ്. നമ്മൾ പ്രവർത്തിക്കുന്ന രീതി മാറ്റേണ്ടതുണ്ട്. വ്യക്തി താൽപര്യങ്ങൾക്കും മുകളിലായി സംഘടനയെ കാണേണ്ടതുണ്ട്. നെഹുറുവിനെ പോലുള്ള നേതാക്കളുടെ ത്യാഗങ്ങളും സംഭാവനകളും മോദി സർക്കാർ ഇല്ലാതാക്കുകയാണ്. നോട്ട് നിരോധനത്തിന് ശേഷമാണ് സമ്പദ് വ്യവസ്ഥ തകർന്നത്. തൊഴിലുറപ്പ് ഉൾപ്പെടെയുള്ള ജനക്ഷേമ പദ്ധതികൾ കൊണ്ട് വന്നത് യുപിഎ സർക്കാരാണെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.
