ഇന്ധന വില കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ സെസ് ഒഴിവാക്കണം; ജി എസ് ടിയല്ല പരിഹാരം; മന്ത്രി കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയുമെന്ന പ്രചാരണം കണ്ണില്‍ പൊടിയിടല്‍ ആണെന്നും ബാലഗോപാല്‍ പറഞ്ഞു. ഇന്ധന വില കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന അധിക നികുതി കുറയ്ക്കുകയാണ് ചെയ്യേണ്ടത്. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയും എന്നത് കണ്ണില്‍ പൊടിയിടലാണ്. സംസ്ഥാനങ്ങള്‍ക്കു ലഭിക്കുന്ന വിഹിതം മാത്രമാണ് അതിലൂടെ കുറയുക.

ഭക്ഷ്യ എണ്ണയ്ക്ക് നികുതി ഇളവ് ഉള്ളപ്പോള്‍ വെളിച്ചെണ്ണയ്ക്ക് കൂട്ടുന്നത് ശരിയല്ല. പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയില്‍ കൊണ്ടുവന്നാല്‍ വില കുറയുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ഡീസലിന് 28 രൂപയും പെട്രോളിന് 26 രൂപയുമാണ് സെസിനത്തില്‍ പിരിക്കുന്നത്. ബി.ജെ.പി നയത്തിന്റെ ഭാഗമായാണ് പെട്രോള്‍ ഡീസല്‍ വില ഉയരുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ കേരളത്തിന്റെ നിലപാട് അറിയിച്ചെന്നും ധനമന്ത്രി വ്യക്തമാക്കി.

കേന്ദ്രത്തിന്റേത് കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെളിച്ചെണ്ണയുടെ നികുതി ഉയര്‍ത്തുന്നതിനെ കേരളവും ഗോവയും തമിഴ്‌നാടും എതിര്‍ത്തു. പല സംസ്ഥാനങ്ങളും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ടെന്നും ബാലഗോപാല്‍ പറഞ്ഞു.

പെട്രോളിയം ഇന്ധനങ്ങളും മദ്യവും മാത്രമാണ് നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താവുന്ന ഇനങ്ങള്‍. അതുകൂടി ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് സംസ്ഥാനങ്ങളുടെ വരുമാനത്തെ ബാധിക്കും. അതുകൊണ്ട് കേരളം മാത്രമല്ല, യുപി, ബിഹാര്‍ തുടങ്ങിയ മിക്ക സംസ്ഥാനങ്ങളും നിര്‍ദേശത്തെ എതിര്‍ത്തു- ബാലഗോപാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *