ഇടക്ക കൊട്ടി നെടുമുടി; ആസ്വാദനത്തിന്റെ കൊടുമുടി കയറി സദസ്സ്

തിരുവനന്തപുരം:കര്‍ണാടക സംഗീതത്തിലെ മേളകര്‍ത്താരാഗമായ നാട്ട രാഗത്തില്‍ ആദിതാളത്തിലുള്ള ദീക്ഷിതര്‍ കൃതി വേദിയില്‍ പാടി തുടങ്ങിയപ്പോള്‍ കേട്ടുകൊണ്ടിരുന്ന നടന്‍ നെടുമുടി വേണുവിന് ഒരാഗ്രഹം. ഇടക്ക കൊട്ടണമെന്ന്. തൊട്ടടുത്തിരുന്ന ഇടക്ക കൈയ്യിലെടുത്ത് ശ്രുതിമധുരമായി ലയ താളത്തോടെ നെടുമുടി കൊട്ടി തുടങ്ങി. കീര്‍ത്തനത്തിന്റെ അവസാനമുള്ള സ്വരങ്ങള്‍ക്ക് നെടുമുടി താളമിട്ടതോടെ സദസിന് കണ്ണിനും കാതിനും ഇമ്പമേറിയ നവ്യാനുഭൂതിയായി.

പ്രേം നസീര്‍ സുഹൃത് സമിതി ഒരുക്കിയ നെടുമുടിയോടൊപ്പം ഓണ പൂത്താലം എന്ന പരിപാടിയിലാണ് നെടുമുടി വേണുവിന്റെ ഇടക്കാ പ്രകടനം നടന്നത്. മതമൈത്രി സംഗീതജ്ഞന്‍ ഡോ: വാഴ മുട്ടം ചന്ദ്രബാബുവാണ് കീര്‍ത്തനം ആലപിച്ചത്. സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാന്‍ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.വി.കെ. പ്രശാന്ത് എം.എല്‍.എ.ഉല്‍ഘാടനം ചെയ്ത .

ജയില്‍ ഡി.ഐ.ജി. സന്തോഷ് ഓണസന്ദേശം നല്‍കുകയും പ്രേം നസീറിന്റെ മകന്‍ ഷാനവാസ് നെടുമുടിക്ക് ഓണക്കോടി സമര്‍പ്പിക്കുകയും ചെയ്തു. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, സമിതി ഭാരവാഹികളായ തെക്കന്‍ സ്റ്റാര്‍ ബാദുഷ, ബാലചന്ദന്‍ , സ്വാമിനാഥന്‍, ഡോ: ഷാനവാസ് , മനോജ് നന്തന്‍ക്കോട്, ഡോ.ഗീതാ ഷാനവാസ് എന്നിവര്‍ സംസാരിച്ചു. ഗായകരായ തേക്കടി രാജന്‍, ഐശ്വര്യ, സന്ധ്യ എന്നിവര്‍ ഓണപാട്ടുകള്‍ പാടി. നെടുമുടിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ സമിതിയുടെ വകയായി ഓണ സദ്യയുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *