സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ഗെറ്റപ്പ് ആണ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കു വഴിവച്ചിരിക്കുന്നത്. താടി വടിച്ച് പുതിയ ഗെറ്റപ്പിലാണ് താരത്തെ കാണാനാകുന്നത്. വിന്റേജ് സുരേഷ് ഗോപിയെ വീണ്ടും കാണാനായി എന്നാണ് കൂടുതൽ കമന്റുകളും. അതേസമയം താടി വടിച്ചതോടെ പുതിയ ചിത്രമായ ഒറ്റക്കൊമ്പന്റെ അവസ്ഥ എന്താകുമെന്ന് സംശയം ഉന്നയിക്കുന്നവരുമുണ്ട്. അഭിനയിക്കാനുള്ള അനുവാദം കേന്ദ്രത്തിൽ നിന്നും ലഭിക്കാത്തതിനെ തുടർന്ന് ഈ പ്രോജക്ട് താൽക്കാലികമായി നീട്ടിവച്ചതായും റിപ്പോർട്ട് ഉണ്ട്.
കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘ഒറ്റക്കൊമ്പന്റെ’ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കുമെന്നു താരം തന്നെ പറഞ്ഞിരുന്നു. എന്നാൽ കേന്ദ്രത്തിൽ നിന്നും അഭിനയിക്കാൻ അനുവാദം ലഭിക്കാത്തിനെ തുടർന്ന് സിനിമ ഇതുവരെയും തുടങ്ങാൻ സാധിച്ചിരുന്നില്ല. കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കെ സുരേഷ് ഗോപിക്ക് അഭിനയിക്കാൻ സാധിക്കില്ല എന്നു തന്നെയാണ് റിപ്പോർട്ടുകൾ. സൂചിപ്പിക്കുന്നത്. കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തിൽ ഉള്ളവർക്ക് മറ്റു ജോലികൾ ചെയ്യാൻ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ലെന്ന് ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരിയും വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപിയുടെ പുതിയ സിനിമയുടെ ഷൂട്ടിങ് ഒരുക്കങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് മനോരമ ഓൺലൈനിനോട് ആചാരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
‘കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തിൽ ഉള്ളവർക്ക് മറ്റു ജോലികൾ ചെയ്യാൻ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ല. അവധി എടുത്തുപോലും മറ്റു ജോലിക്ക് പോകാൻ പാടില്ല. സിനിമയോ, അധ്യാപനമോ, മറ്റേതൊരു ജോലിയും ചെയ്യാൻ ഒരു മന്ത്രിക്ക് സാധിക്കില്ല. മുഴുവൻസമയ ജോലിയായാണ് മന്ത്രിപദത്തെ കാണേണ്ടത്.’’ പി.ഡി.ടി. ആചാരിയുടെ വാക്കുകൾ. എന്നാൽ താൻ സിനിമ ചെയ്യുമെന്നും കേന്ദ്രത്തിനോട് അനുവാദം ചോദിച്ചെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞിരുന്നു. എത്ര പടം ചെയ്യാനുണ്ടെന്ന് അമിത് ഷാ ചോദിച്ചു. 22 എണ്ണമെങ്കിലും ചെയ്യേണ്ടി വരുമെന്നു പറഞ്ഞപ്പോൾ അദ്ദേഹം ആ പേപ്പറ് കെട്ട് അങ്ങനെ അങ്ങ് എടുത്ത് സൈഡിലേക്ക് എറിഞ്ഞു. പക്ഷേ അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ട് ഉണ്ട്.
