നരേന്ദ്ര മോദിയോ ഏറ്റവും ജനകീയനായ നേതാവ്?

  • പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവെന്ന് വീണ്ടും സര്‍വേ

പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവെന്ന് വീണ്ടും സര്‍വെഫലം. യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ ട്രാക്കര്‍ നടത്തിയ സര്‍വെയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച ജനപ്രീതിയുള്ള ലോകനേതാവായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. 76 ശതമാനം വോട്ടുകള്‍ നേടിയാണ് അദ്ദേഹം ഒന്നാം സ്ഥാനത്തെത്തിയത്. സര്‍വെയില്‍ പങ്കെടുത്ത 18 ശതമാനം പേര്‍ എതിരഭിപ്രായം അറിയിച്ചപ്പോള്‍ ആറ് ശതമാനം പേര്‍ പ്രതികരിച്ചില്ല.

ഈ മാസമാദ്യം ന്യൂഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടി വിജയകരമായി നടത്തിയതിന് പ്രധാനമന്ത്രി മോദി അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. ജനപ്രീതിയില്‍ സ്വിറ്റ്‌സര്‍ലണ്ട് പ്രസിഡന്റ് അലെയ്ന്‍ ബെര്‍സെറ്റ് ആണ് മോദിക്ക് തൊട്ടുപിന്നില്‍ ഉള്ളത്. 64 ശതമാനം വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. മെക്‌സിക്കോയുടെ ആന്‍ഡ്രേസ് മാനുവല്‍ ലോപസ് ഒബ്രഡോര്‍ ആണ് 61 ശതമാനം വോട്ടുകളുമായി മൂന്നാം സ്ഥാനത്തുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സാമൂഹികമാധ്യമമായ എക്‌സില്‍ കുറിപ്പ് പങ്കുവെച്ചു. ”പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ജനപ്രീതി ലോകനേതാക്കള്‍ക്കിടയില്‍ മുന്നേറുന്നുവെന്ന് മോണിങ് കണ്‍സള്‍ട്ടന്റിന്റെ ഏറ്റവും പുതിയ സര്‍വെഫലം വ്യക്തമാക്കുന്നു. ഇത് വിദേശനയത്തില്‍ മോദി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിജയിച്ചതിന്റെ തെളിവ് മാത്രമല്ല, ലക്ഷക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുന്നതില്‍ അദ്ദേഹം കൈവരിച്ച അചഞ്ചലമായ നേട്ടങ്ങള്‍, അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥമായ പരിശ്രമം, ജനങ്ങള്‍ക്ക് അദ്ദേഹത്തിലുള്ള അചഞ്ചലമായ വിശ്വാസം എന്നിവക്കുള്ള അംഗീകാരം കൂടിയാണ്,” അമിത് ഷാ എക്‌സില്‍ കുറിച്ചു.

ഇതേ സ്ഥാപനം മുമ്പ് നടത്തിയ സര്‍വെയിലും പ്രധാനമന്ത്രി തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന് 40 ശതമാനം വോട്ടുകളാണ് ലഭിച്ചത്. കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോയ്ക്ക് 37 ശതമാനവും യുകെ പ്രധാനമന്ത്രി ഋഷി സുനകിന് 27 ശതമാനവും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് 24 ശതമാനവും വോട്ടുകളാണ് ലഭിച്ചത്.

സെപ്റ്റംബര്‍ ആറ് മുതല്‍ 12 വരെ ശേഖരിച്ച ഡാറ്റ അടിസ്ഥാനമാക്കിയാണ് പുതിയ ഫലം പുറത്തുവിട്ടതെന്ന് മോണിങ് കണ്‍സള്‍ട്ടന്റ് പറഞ്ഞു. രാഷ്ട്രീയ മേഖലയിലാണ് തങ്ങള്‍ പ്രധാനമായും സര്‍വെകള്‍ നടത്താറുള്ളതെന്ന് മോണിങ് കണ്‍സള്‍ട്ടന്റ് അറിയിച്ചു. തെരഞ്ഞെടുപ്പുകള്‍, തെരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍, വോട്ടിങ്ങിലെ പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള തത്സമയ പോളിങ് വിവരങ്ങള്‍ തങ്ങള്‍ നല്‍കുന്നതായി അവര്‍ അറിയിച്ചു. ഒരു ദിവസം ആഗോളതലത്തില്‍ 20,000-ല്‍ പരം അഭിമുഖങ്ങളാണ് അവര്‍ നടത്തുന്നത്.

ജി 20 ഉച്ചകോടിയില്‍ ന്യൂഡല്‍ഹിയുടെ പ്രഖ്യാപനം ഏകകണ്ഠമായി അംഗീകരിച്ചു. എല്ലാ ആഗോളശക്തികളെയും ഒന്നിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവരികയും റഷ്യ-യുക്രൈന്‍ യുദ്ധം പോലെ ഭിന്നിപ്പുണ്ടാക്കുന്ന ഒരു വിഷയത്തില്‍ സമവായം ഉണ്ടാക്കുകയും ചെയ്യുക എന്നതായിരുന്നു പ്രഖ്യാപനത്തിലെ പ്രധാന നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *