സാമ്പത്തിക തകര്‍ച്ചയില്‍ നട്ടം തിരിയുന്ന പാകിസ്ഥാനില്‍ നിന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പെണ്‍കുട്ടികളെ ചൈനയിലേക്ക് കടത്തുന്നതായി റിപ്പോര്‍ട്ട്.
പാകിസ്ഥാന്‍ സാമ്ബത്തിക ഇടനാഴി (സിപിഇസി) പദ്ധതിയുടെ മറവിലാണ് ഇത് നടക്കുന്നത് . പാകിസ്ഥാനില്‍ നിരവധി പദ്ധതികള്‍ ആണ് ചൈന നടത്തുന്നത്.വിവിധ പ്രോജക്ടുകളുടെ പൂര്‍ത്തീകരണത്തിനായി ആയിരക്കണക്കിന് ചൈനീസ് ഉദ്യോഗസ്ഥരാണ് പാകിസ്ഥാനില്‍ ഉള്ളത് . ഇവര്‍ പാകിസ്ഥാനില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയടക്കം വിവാഹത്തിന്റെ മറവില്‍ ചൈനയിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് നിലവിൽ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വിവാഹത്തിന്റെ പേരിലാണ് ചൈന പാകിസ്ഥാനില്‍ നിന്നും മനുഷ്യക്കടത്ത് നടത്തുന്നത്. ചൈനീസ് പൗരന്‍മാരുടെ ഈ പ്രവൃത്തിക്കെതിരെ ചെറുവിരല്‍ പോലും പാക് ഭരണാധികാരികള്‍ ഉയര്‍ത്തുന്നില്ല. വിവാഹത്തിന് പുറമേ വ്യാജ ബിസിനസ് രേഖകള്‍ ചമച്ചാണ് ചൈനക്കാര്‍ പെണ്‍കുട്ടികളെ നാട്ടിലേക്ക് കൊണ്ടുപോകുന്നത്. പെണ്‍കുട്ടികളെ കൊണ്ടുപോകുന്നതിന് പകരമായി 5000 ഡോളര്‍ വരെയാണ് പ്രതിഫലമായി ഇവർ നല്‍കുന്നത്.

 
                                            