മുണ്ടക്കയം കേന്ദ്രീകരിച്ച് ലഹരികടത്ത് വ്യാപകം. സ്‌കൂള്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും കച്ചവടം നടക്കുന്നത്.
കോട്ടയം-ഇടുക്കി ജില്ലകളുടെ സംഗമ പ്രദേശമായ മുണ്ടക്കയം, മുപ്പത്തിയഞ്ചാംമൈലുകള്‍ ആണ് ലഹരി മാഫിയയുടെ വിഹാരകേന്ദ്രങ്ങൾ.എം.ഡി.എം.എ, കഞ്ചാവ് എന്നിവ വലിയതോതിലാണ് മുണ്ടക്കയത്തേക്ക് പലയിടങ്ങളിൽ നിന്നായി എത്തുന്നത്. മേഖലയിലെ ചില സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കച്ചവടം നടത്തുന്നതായി വിവരമുണ്ട്.
ടൗണിലെ ഇടനാഴികകള്‍ കേന്ദ്രീകരിച്ചാണ് ചെറുകിട കച്ചവടം.മുൻബ് പാന്‍മസാലകളും കഞ്ചാവുമായിരുന്നു വില്‍പനയെങ്കില്‍ ആയിരങ്ങള്‍ വിലവരുന്ന എം.ഡി.എം.എയാണ് ഇപ്പോൾ.തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്ന് ഹൈറേഞ്ചുവഴിയാണ് മുണ്ടക്കയത്ത് എത്തുന്നത്. ലഹരിയുടെ ഹബ്ബായി പ്രവര്‍ത്തിക്കുന്ന മുണ്ടക്കയത്ത് എത്തിക്കുന്ന കഞ്ചാവ് വിവിധ ജില്ലകളിലേക്ക് കടത്തുകയാണ് പതിവ്.
കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നതും നിരവധിപ്പേരാണ്. മേഖലയിലെ ചില സ്‌കൂളുകളില്‍ കഞ്ചാവ് എത്തിക്കുന്ന സംഘത്തിനായി പൊലീസ് രഹസ്യപരിശോധന നടത്തുന്നുണ്ടെങ്കിലും വലയിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ടൗണിന് നടുവിലെ ചില ഇടനാഴികള്‍ കേന്ദ്രീകരിച്ചും കഞ്ചാവ് ഉപയോഗം നടക്കുന്നതായി പറയുന്നു. പാന്‍മസാല കച്ചവടക്കാരും മുണ്ടക്കയത്തുണ്ട്. തമിഴ്‌നാട്ടില്‍നിന്ന് കൊണ്ടുവരുന്ന പാന്‍മസാലകള്‍ രഹസ്യമായി സ്ഥിരം കസ്റ്റമര്‍ക്ക് നല്‍കി വരുകയാണ്. നൂറുരൂപവരെയാണ് ഈടാക്കുന്നത്. ലഹരികച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
