എൻസിപിയിൽ അച്ചടക്ക നടപടി. ദേശീയ സെക്രട്ടറി പദവിയിൽ നിന്നും ജെ സതീഷ് തോന്നയ്ക്കലിനെ പുറത്താക്കി .. സംഘടനാ വിരുദ്ധ പ്രവർത്തനവും സാമ്പത്തിക തിരിമറിയും അടക്കം നിരവധി വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് സതീഷ് തോന്നയ്ക്കലിനെതിരായ നടപടി. പി സി ചാക്കോയുടെയും ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെയും നിർദേശപ്രകാരമാണ് നടപടി.. ദേശീയ ജനറൽ സെക്രട്ടറി രാജീവ് കുമാർ സംഭവത്തെ സംബന്ധിച്ച വിശദീകരണം നൽകി.. ഫെബ്രുവരി 17 ലേതാണ് നടപടിയെടുത്തുകൊണ്ടുള്ള കത്ത്. സതീഷിൻറെ പ്രവർത്തികൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും കത്തിലൂടെ അറിയിക്കുന്നു. എന്നാൽ നടപടിയെടുക്കും മുൻപ് തന്നെ പാർട്ടിയുടെ മുഴുവൻ ചുമതലകളിൽ നിന്നും രാജിവെച്ചിരുന്നുവെന്നാണ് ജെ സതീഷ് തോന്നയ്ക്കൽ പറയുന്നത്. പദവിയൊഴിയുന്നുവെന്നറിയിച്ച് ഫെബ്രുവരി ഒൻപതിന് നേതൃത്വത്തിന് അയച്ച കത്തും പുറത്ത് വന്നു.
കുട്ടനാട് എംഎൽഎ തോമസ് കെ തോമസിന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തെ തുടർന്നാണ് രാജിയെന്നാണ് സതീഷ് തോന്നയ്ക്കലിൻറെ കത്തിൽ സൂചിപ്പിക്കുന്നത്. തോമസ് കെ തോമസിൻറെ ഭാഗത്ത് നിന്നും തുടർച്ചയായി അപമാനവും അപകീർത്തികരമായ നടപടികളും നേരിടുകയാണ്. ഇത് സാമൂഹിക ജീവിതം മാത്രമല്ല, ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നതിനും സാമൂഹിക വികസന പരിപാടികളിൽ പങ്കെടുക്കുന്നതിനും തടസ്സമാവുകയാണെന്ന് ജെ സതീഷ് തോന്നയ്ക്കൽ കത്തിലൂടെ അറിയിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ രാജിവെക്കാൻ താൻ നിർബന്ധിതനാവുകയാണെന്നും കത്തിൽ പരാമർശിക്കുന്നു.
