കൊവിഡ് അവലോകന യോഗത്തില്‍ ഇന്ധനവില വര്‍ധനവ് ഉയരുന്ന സാഹചര്യത്തെ കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസർക്കാർ എക്സൈസ് നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറച്ചില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ പേര് എടുത്ത് പറഞ്ഞാണ് നരേന്ദ്ര മോദി വിഷയം ഉന്നയിച്ചത് . തമിഴ്നാട്, ബംഗാള്‍, മഹാരാഷ്ട്ര, കേരളം, ജാര്‍ഖണ്ഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറായില്ല. ഇന്ധന വില കുറയാത്തത് സാധാരണക്കാരന് വലിയ ദുരിതമാണെന്നും മോദി മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയില്‍ പറയുകയുണ്ടായി .
കൊവിഡ് കേസുകൾ ഉയരുന്നതും രാജ്യത്ത നിരവധി ഉത്സവങ്ങൾ നടക്കാന്‍ പോകുന്നതും കണക്കിലെടുത്താണ് പ്രധാനമന്ത്രി യോഗം വിളിച്ചിരുന്നത് .മുഖ്യമന്ത്രി വിദേശത്തായതിനാല്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് കേരളത്തില്‍ നിന്ന് അവലോകന യോഗത്തില്‍ പങ്കെടുത്തത്.
കൊവിഡ് വെല്ലുവിളി അവസാനിച്ചിട്ടില്ലെന്നും ,ആരോഗ്യസംവിധാനങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും മോദി യോഗത്തില്‍ പറഞ്ഞു. സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കുന്നതും യോഗത്തില്‍ ചർച്ചയായി.കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ കൊവിഡ‍് പ്രതിരോധ നടപടികളെ കുറിച്ച് യോഗത്തില്‍ അവതരണം നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും യോഗത്തില്‍ പങ്കെടുത്തു.

 
                                            